തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൊള്ളയ്ക്ക് പിന്നിൽ പിണറായി വിജയനും സോണിയാ ഗാന്ധിയും ഉൾപ്പെടുന്ന കുറുവാ സംഘമാണ് എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്തത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണോ എന്ന് സംശയമുണ്ട്. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോൾ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും, കടകംപള്ളി സുരേന്ദ്രൻ, വി.എൻ. വാസവൻ എന്നിവരിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. മകരവിളക്ക് ദിവസം, അതായത് 14ന് വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി തെളിയിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
എസ്ഐടി നടപടികൾ പലതും സംശയാസ്പദമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയിലെ പ്രധാനപ്പെട്ട രണ്ട് പേരുകൾ കടകംപള്ളിയുടെയും, പി.എസ്. പ്രശാന്തിൻ്റെയും ആയിരുന്നു. ഇരുവർക്കുമെതിരെ തെളിവുകൾ ഉണ്ടായിട്ടും അവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടി തയ്യാറായില്ല. എന്നാൽ തന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നു.
തന്ത്രി എല്ലാത്തിൻ്റെയും കസ്റ്റഡിയൻ അല്ല. അതിൻ്റെ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണ്. തന്ത്രിക്കെതിരെ ആചാര ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണം. ശബരിമലയിൽ ഏറ്റവും വലിയ ആചാരലംഘനം നടത്തിയത് മുഖ്യമന്ത്രിയാണ്.
തന്ത്രിയെ സംരക്ഷിക്കാനല്ല, തെറ്റ് ചെയ്തതങ്കിൽ തന്ത്രിക്കെതിരെയും നടപടി വേണം. ഇതിൽ നിന്നും തന്ത്രി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന പരാമർശം റിമാൻഡ് റിപ്പോർട്ടിൽ ഇല്ല. തദ്ദേശ തെരെഞ്ഞുടുപ്പിലെ തിരിച്ചടി മറക്കാനാണ് നിലവിലെ അറസ്റ്റ് എന്ന് സംശയിക്കുന്നു. ഇതിൽ കോൺഗ്രസിന് ശക്തമായ പങ്കുണ്ട്. കോൺഗ്രസ് നേതാക്കളിലേയ്ക്ക് എന്തുകൊണ്ട് അന്വേഷണം പോകുന്നില്ല. സോണിയാ ഗാന്ധിക്കും എസ്ഐടി ഒരു നോട്ടീസ് എങ്കിലും അയക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.