പത്തനംതിട്ട: എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ തണ്ണിത്തോടിന് പൊലീസ് മർദനമേറ്റ സംഭവത്തിൽ പത്തനംതിട്ട എസ്പി ആയിരുന്ന ജി. ഹരിശങ്കർ ഡിജിപിക്ക് അയച്ച റിപ്പോർട്ട് പുറത്ത്. പരാതിക്കാരനെ ക്രൂരമായി സിഐ മധുബാബു ദേഹോപദ്രവം ഏൽപ്പിച്ചതായാണ് റിപ്പോർട്ടില്‍ പരാമർശിക്കുന്നത്. കോന്നി സിഐ ആയിരുന്ന മധു ബാബുവിനെതിരെ റിപ്പോർട്ടില്‍ എസ്പി നടപടി ആവശ്യപ്പെടുന്നുണ്ട്.
സിഐ മധുബാബു അധികാര ദുർവിനിയോഗവും അച്ചടക്കലംഘനവും നടത്തിയെന്നുമാണ് ജി. ഹരിശങ്കറിന്റെ കണ്ടെത്തല്‍. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ മധുബാബു ആവർത്തിച്ച് ചെയ്യുന്നു. പൊലീസ് സേനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്നും അച്ചടക്കനടപടി സ്വീകരിക്കണമെന്നുമാണ് റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ്, യുഡിഎഫ് ഭരണകാലത്ത് പൊലീസിൽ നിന്നും നേരിട്ട ക്രൂരപീഡനം എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പൊലീസുകാർ തന്റെ കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചുവെന്നും ചെവിയുടെ ഡയഫ്രം തകർത്തുവെന്നും ജയകൃഷ്ണൻ കുറിപ്പില്‍ പറയുന്നു.
"കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്‌തതടക്കം പറഞ്ഞാൽ 10 പേജിൽ അധികം വരും...നിരവധി കേസുകളിൽ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സർവീസിൽ നിന്ന് കളയേണ്ടിയിരുന്നു. എന്നാൽ മധു ബാബു ഇന്നും പോലീസ് സേനയിൽ ശക്തമായി തന്നെ തുടർന്നുപോകുന്നു ഇനി പരാതി പറയാൻ ആളില്ല...എന്തുകൊണ്ടാണ് ഈ റിപ്പോർട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നിൽ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം," ജയകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്‍ വി.എസ്. സുജിത്ത് ലോക്കപ്പ് മർദനത്തിന് ഇരയായതിന് പിന്നാലെ ഞെട്ടിക്കുന്ന കസ്റ്റഡി പീഡന വാർത്തകളാണ് പുറത്തുവരുന്നത്. വർഷങ്ങള്‍ പഴക്കമുള്ള പല കേസുകളിലും നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രധാന ആരോപണം. ഇതിനിടെയായിരുന്നു യുഡിഎഫ് കാലത്തെ പൊലീസ് ക്രൂരതയെപ്പറ്റിയുള്ള മുന്‍ എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.