കോട്ടയം: നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയല്ലെന്ന് പാലാ സബ് കോടതി ഉത്തരവിട്ടു.
ഉടമസ്ഥാവകാശം നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന രേഖ സെറ്റില്‍മെന്റ് രജിസ്റ്റര്‍ ആണെന്നും ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദമുന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.
1947-ല്‍ ഹാരിസണ്‍സ് കമ്പനി ഹാജരാക്കിയ ആധാരങ്ങളിലും ഇത് പണ്ടാരവക ഭൂമിയാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അതിനാല്‍ ഇതിന്റെ പൂര്‍ണ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്നുമായിരുന്നു വാദം. എന്നാല്‍ 2005-ല്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡില്‍ നിന്ന് ബിഷപ്പ് കെ.പി. യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റ് ഈ ഭൂമി വാങ്ങിയതാണെന്നും സര്‍ക്കാര്‍ ഭൂമിയല്ലെന്നും കോടതി ഉത്തരവിട്ടു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ മുന്നോട്ട് പോക്ക് വീണ്ടും അനിശ്ചിതത്വത്തിലായി. നിലവില്‍ ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണ്. പദ്ധതി തുടരണമെങ്കിൽ നിയമപ്രകാരം സര്‍ക്കാര്‍ ഈ ഭൂമി ഇവരില്‍ നിന്ന് വാങ്ങുകയോ സ്ഥലം ട്രസ്റ്റ് വിട്ടുനല്‍കുകയോ ചെയ്യേണ്ടി വരും.