KERALA

ശബരിമല സ്വർണ്ണക്കൊള്ള: പ്രധാന പ്രതികളുടെ 1.3 കോടിയുടെ ആസ്തികൾ ഇ.ഡി മരവിപ്പിച്ചു

സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. സ്വർണ കട്ടികളാണ് കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതികളുടെ 1.3 കോടിയുടെ ആസ്തികൾ ഇ.ഡി മരവിപ്പിച്ചു. ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ'യിലൂടെ സ്വർണ്ണം ചെമ്പാക്കിയ രേഖ ഉൾപ്പെടെ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

കേസിലെ പ്രധാന പ്രതികളുടെ എട്ടോളം വരുന്ന സ്ഥാവരെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നാണ് രേഖകൾ പിടിച്ചെടുത്തത്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. സ്വർണ കട്ടികളാണ് കണ്ടെത്തിയത്.

ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും കിട്ടിയതായി ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. 2019നും 2024നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവുകളാണ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്നപേരിൽ അന്വേഷണം ആരംഭിച്ചത്. സ്വർണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയുടേയും എ. പത്മകുമാറിൻ്റേയും എൻ. വാസുവിൻ്റേയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ദേവസ്വം ബോർഡ് ആസ്ഥാനമടക്കം 21 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്.

തിരുവനന്തപുരത്ത് മാത്രം അഞ്ച് ഇടങ്ങളിലാണ് പരിശോധന നടന്നത്. എൻ. വാസുവിൻ്റെ പേട്ടയിലെ വീട്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ പുളിമാത്തെ വീട്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനി ദേവിയുടെ വെഞ്ഞാറമൂട്ടിലെ വീട്, പാങ്ങാപ്പാറയിലെ കെ.എസ്. ബൈജുവിൻ്റെ ഫ്ലാറ്റ്, ദേവസ്വം ബോർഡ് ആസ്ഥാനം എന്നിവിടങ്ങളിലായിരുന്നു പരിശോധന. പത്തനംതിട്ടയിൽ എ. പത്മകുമാറിൻ്റെ വീട്ടിലും ഇഡിയെത്തി. ശബരിമലയിലെ രണ്ട് മുൻ ജീവനക്കാരുടെ അങ്കമാലിയിലെയും കാക്കനാട്ടെയും വീടുകളിലും ഇഡി പരിശോധന നടത്തി.

സംസ്ഥാനത്തിന് പുറത്ത് നാലിടങ്ങളിലും പരിശോധന നടന്നിരുന്നു. കർണാടകയിലെ ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിലും, ഫോർട്ട് ഏരിയയിലുള്ള ഗോവർദ്ധൻ്റെ വീട്ടിലും, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്.

SCROLL FOR NEXT