സമസ്ത സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചതിനെ വിമർശിച്ച ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി സമസ്ത. ആശയം കൊണ്ട് പിടിച്ചുനിൽക്കാൻ കഴിയാതെ വരുമ്പോൾ രാഷ്ട്രീയമാക്കി വഴിതിരിച്ചുവിടാനാണ് ശ്രമമെന്ന് സുപ്രഭാതം പത്രത്തിലെ ലേഖനത്തിൽ വിമർശിക്കുന്നു. സമസ്തയുടെ സ്വീകാര്യതയിൽ ജമാഅത്തെ ഇസ്ലാമി അസന്തുഷ്ടരാണ്. രാഷ്ട്രീയ കക്ഷികളെ കബളിപ്പിച്ച് കൂടെ നിൽക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും എസ്‌വൈഎസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ ലേഖനം.
സമസ്തയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്ലാമി ലേഖനം പുറത്തുവന്നിരുന്നു. സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് അജണ്ടയിൽ സമസ്ത പണ്ഡിതർ വീഴുന്നത് എന്തിനെന്ന ചോദ്യമുയർത്തിയായിരുന്നു വിമർശനം. അസ്തിത്വ ഭീഷണി നേരിടുന്ന സിപിഐഎമ്മിന്റെ ഗീബൽസിയൻ തന്ത്രമാണ് മതരാഷ്ട്രവാദ ആരോപണം എന്നും മുഖവാരികയായ പ്രബോധനത്തിലെ ലേഖനത്തിൽ പറഞ്ഞിരുന്നു.
പച്ചക്കള്ളം ആവർത്തിക്കുന്ന എം. വി. ഗോവിന്ദനെ പോലുള്ളവർക്ക് സമസ്ത പ്രമേയം പാസാക്കുന്നു എന്നും ജമാഅത്തെ ഇസ്ലാമി വിമർശനം ഉയർത്തിയിരുന്നു. ജമാഅത്തിന് അനുകൂലമായ കോടതിവിധികൾ നോക്കുന്നില്ലേ എന്നും വിമർശനത്തിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് ശരീയത്ത് വിവാദം ഉണ്ടായപ്പോൾ സമസ്തയും മുസ്ലിം ലീഗും ജമാഅത്തിനൊപ്പം നിന്നിരുന്നു എന്ന ചരിത്രവും ലേഖനം പറയുന്നു.