ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി 
KERALA

"അഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണം, പുണ്യാഹം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല"; ജാസ്മിൻ ജാഫർ വിഷയത്തിൽ ശിവഗിരി മഠം പ്രസിഡൻ്റ്

ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണമെന്നും സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയതിന് ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹം നടത്തിയതിനെ വിമർശിച്ച് ശിവഗിരി മഠം. പുണ്യാഹം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണമെന്നും ശിവഗിരി മഠം പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.

ഇന്‍ഫ്‌ളുവന്‍സറായ ജാസ്മിന്‍ ജാഫര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായി കാല്‍ കഴുകിയതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹവും ശുദ്ധികര്‍മവും നടത്തിയത് വിവാദമായിരുന്നു. അഹിന്ദുവായ സഹോദരി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലിറങ്ങി കാല്‍ കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ലെന്നായിരുന്നു ശിവഗിരി മഠം പ്രസിഡൻ്റിൻ്റെ പ്രസ്താവന. ഒരാഴ്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

കഴിഞ്ഞദിവസമാണ് ജാസ്മിൻ ക്ഷേത്രക്കുളത്തിൽ ഇറങ്ങി വീഡിയോ ചിത്രീകരിച്ചത്. പിന്നാലെ ക്ഷേത്രത്തിന് അശുദ്ധി ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ആറ് ദിവസത്തെ പൂജകൾ വീണ്ടും നടത്താനും ദേവസ്വം ബോർഡ് തീരുമാനിച്ചു. അഹിന്ദുവായ യുവതി റീല്‍സ് ചിത്രീകരിക്കാന്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയെന്ന കാരണത്താലാണ് കുളത്തിൽ പുണ്യാഹം നടത്തുന്നത്.

സംഭവത്തിൽ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്ഷേത്രത്തിൻ്റെ ഭാഗം എന്ന നിലയിൽ ക്ഷേത്രക്കുളത്തിലും വീഡിയോ ചിത്രീകരണത്തിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് ജാസ്മിൻ ജാഫർ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തീര്‍ഥക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തിയ നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.

അതേസമയം, റീൽസ് ചിത്രീകരണത്തിൽ ജാസ്മിൻ ജാഫർ ക്ഷമാപണവും നടത്തിയിരുന്നു. ഗുരുവായൂർ ടെമ്പിൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് താരം ക്ഷമാപണം നടത്തിയത്. ‘എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’, എന്നാണ് ജാസ്മിൻ ജാഫർ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

SCROLL FOR NEXT