കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ എംഎസ്എഫ് നേതാവിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി എസ്ഐടി. മുഹമ്മദ് കാസിമിനെയാണ് പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. സ്ക്രീൻഷോട്ട് സൃഷ്ടിച്ചത് കാസിം അല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. രണ്ട് വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് കാസിം കേസിൽ നിന്ന് ഒഴിവാകുന്നത്.
കാസിമിന്റെ മൂന്ന് ഫോണുകൾ ശാസ്ത്രീയ പരിശോധന നടത്തിയതിൽ സ്ക്രീൻഷോട്ട്ഉണ്ടാക്കിയത് സംബന്ധിച്ച തെളിവുകൾലഭിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. കോടതിക്കും ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി. മുഹമ്മദ് കാസിമിന്റെ സന്ദേശം എന്ന പേരിലാണ് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്.
സിപിഐഎം നൽകിയ പരാതിയിലാണ് കാസിമിനെ പ്രതി ചേർത്തിരുന്നത്. കേസിൽ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്‌കർ അറസ്റ്റിലായിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ.ശൈലജയ്‌ക്കെതിരെ കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്നാണ് കേസ്.