തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടിന് വഴിയൊരുക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഗുരുതര അനാസ്ഥയെന്ന് റിപ്പോർട്ട്. 2021 ൽ ശബരിമലയിൽ ദേവസ്വം വിജിലൻസ് മിന്നൽ പരിശോധന നടത്തുകയും മെയിൻ സ്റ്റോറിൽ വൻ അഴിമതി നടക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.
നെയ്യ് ഉൾപ്പെടെയുള്ള സാധാനങ്ങൾ ആവശ്യത്തിന് കൂടുതലാണ് വാങ്ങിയിരുന്നത്. ഇക്കാര്യം ദേവസ്വം വിജിലൻസ് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. ശബരിമല മെയിൻ സ്റ്റോറിൽ നടക്കുന്നത് അനധികൃത പർച്ചേസുകളെന്ന റിപ്പോർട്ട് ദേവസ്വം ബോർഡ് പൂഴ്ത്തുകയായിരുന്നു.
സാധാനങ്ങൾ പർച്ചേസ് ചെയ്യുന്നതിലെ ക്രമക്കേട് സംബന്ധിച്ച ദേവസ്വം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് ദേവസ്വം ബോർഡ് അവഗണിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ കച്ചവടക്കാർക്ക് അടക്കം അഴിമതിയിൽ പങ്കുണ്ടെന്നും അന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം അവഗണിച്ചതിൻ്റെ ഫലമാണ് ശബരിമലയിലെ നെയ്യ് വിവാദം.
ഈ ക്രമക്കേടുകളുടെ സൂത്രധാരനെന്ന് കണ്ടെത്തിയ സ്റ്റോർ സൂപ്രണ്ടിനെതിരെ നടപടിയെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടും ദേവസ്വം ബോർഡ് മൃദുസമീപനമാണ് സ്വീകരിച്ചത്. അഞ്ച് വർഷം മുൻപ് നൽകിയ വിജിലൻസ് റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.