അമിത് ഷാ PTI
KERALA

"കേരളത്തിലെ ബിജെപി നേതാക്കൾ ഒരുമിച്ച് പോകണം, മുൻ സംസ്ഥാന അധ്യക്ഷൻമാരുടെ അഭിപ്രായവും പരിഗണിക്കണം"; നിർദേശവുമായി അമിത് ഷാ

സുരേന്ദ്രൻ - മുരളീധരൻ പക്ഷത്തിന് ആശ്വാസം നൽകുന്നതാണ് അമിത് ഷായുടെ നിർദേശം

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന ബിജെപിയിൽ പോര് രൂക്ഷമാകുന്നതിനിടെ പ്രവർത്തർക്ക് നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ബിജെപി നേതാക്കൾ ഒരുമിച്ച് പോകണമെന്നാണ് ആഭ്യന്തര മന്ത്രിയുടെ നിർദേശം. ജില്ലാ ചുമതലയുള്ളവരെ ഏകപക്ഷീയമായി തിരഞ്ഞെടുക്കേണ്ടതില്ലെന്നും മുൻ അധ്യക്ഷൻമാർ ഉൾപ്പടെ എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നും അമിത് ഷാ പറഞ്ഞു. സുരേന്ദ്രൻ - മുരളീധരൻ പക്ഷത്തിന് ആശ്വാസം നൽകുന്നതാണ് അമിത് ഷായുടെ നിർദേശം.

സംസ്ഥാന നേതാക്കളുമായി ഇന്നലെ നടത്തിയ യോഗത്തിലാണ് അമിത് ഷാ നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. ബിജെപിയുടെ സംഘടനാ ജില്ലകളിൽ മേൽനോട്ട ചുമതല നൽകേണ്ട നേതാക്കളെ തീരുമാനിക്കാൻ കൂടിയാലോചന നടത്തണമെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാന അധ്യക്ഷനും ജനറൽ സെക്രട്ടറിമാരുമാണ് ജില്ലാ ചുമതലയുള്ള നേതാക്കളെ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ മുൻ അധ്യക്ഷൻമാരുടെയും സംസ്ഥാന വൈസ്പ്രസിഡൻ്റുമാരുടെയും അഭിപ്രായം കൂടി പരിഗണിക്കണമെന്നും അമിത് ഷാ നിർദേശിച്ചു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ഈയാഴ്ച തന്നെ ബിജെപിയുടെ സംസ്ഥാന നേതൃയോഗം ചേരും.

തിരുവനന്തപുരത്തെ പുതിയ സംസ്ഥാന ഓഫീസ് ഉദ്ഘാടന ചടങ്ങിനായാണ് കേന്ദ്ര മന്ത്രി അമിത് ഷാ തലസ്ഥാനത്തെത്തിയത്. പ്രസംഗത്തിനിടെ 2026-ൽ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പിച്ച് പറഞ്ഞിരുന്നു. ബിജെപിയുടെ ലക്ഷ്യം കേരള വികസനമാണ്. കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുന്നതിന്നുള്ള തുടക്കമാണ് ഇന്ന്. പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അതിന് തുടക്കം കുറിക്കുന്നത്. വികസിത ഭാരതം എന്നുള്ളത് വികസിത കേരളത്തിൽ കൂടി സാധ്യമാകണം. വോട്ടു ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ച് കൊണ്ടുള്ള വികസനം വേണം സംസ്ഥാനത്ത് നടപ്പിലാക്കാനെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതിയാണ്. കണ്ണൂരിലെ പ്രമുഖ ആർഎസ്എസ് നേതാവ് കൂടിയാണ് സദാനന്ദൻ. സിപിഐഎം-ആർഎസ്എസ് സംഘർഷത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ടിരുന്നു. കെ. സുരേന്ദ്രനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നു എന്ന വാർത്തകൾക്കിടെയാണ് സദാനന്ദൻ മാസ്റ്റർക്ക് നറുക്ക് വീണത്.

പാർട്ടി തന്ന അംഗീകാരമാണിതെന്നും കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന താൽപ്പര്യത്തിൻ്റെ ആവിഷ്കാരമാണിതെന്നും സി. സദാനന്ദൻ പ്രതികരിച്ചു. പ്രധാനമന്ത്രി രണ്ട് ദിവസം മുൻപ് സൂചന നൽകിയിരുന്നുവെന്നും ഇന്ന് സംസ്ഥാന അധ്യക്ഷൻ നേരിട്ട് വിവരം അറിയിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിൽ പ്രതിസന്ധി നേരിട്ട് പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകർക്കുള്ള അംഗീകാരമാണിത്. കേരളത്തിലെ ജനങ്ങളോടുള്ള പാർട്ടിയുടെ കരുതലാണ് വ്യക്തമാകുന്നത്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം അംഗീകാരമായി കരുതുന്നുവെന്നും സദാനന്ദൻ പറഞ്ഞു.

SCROLL FOR NEXT