KERALA

"ജീവന് ഭീഷണി, പൊലീസ് സംരക്ഷണം വേണം"; വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ

പാർട്ടിയെ വെട്ടിലാക്കും വിധത്തിൽ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളുമായി വന്നതിന് പിന്നാലെ കുഞ്ഞികൃഷ്ണനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.

Author : പ്രിയ പ്രകാശന്‍

കണ്ണൂർ: സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഹൈക്കോടതി സമീപിച്ച് വി. കുഞ്ഞികൃഷ്ണൻ. ജീവന് ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞികൃഷ്ണൻ കോടതിയിലെത്തിയത്. അതോടൊപ്പം പുസ്തക പ്രകാശന ചടങ്ങിനും പൊലീസ് സംരക്ഷണം വേണമെന്ന് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എതിർ കക്ഷികളായ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനൻ എംഎൽഎ, സിപിഐഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി. സന്തോഷ് എന്നിവർക്ക് നോട്ടീസ് അയച്ചു.

പാർട്ടിയെ വെട്ടിലാക്കും വിധത്തിൽ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളുമായി വന്നതിന് പിന്നാലെ കുഞ്ഞികൃഷ്ണനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. ഇതേത്തുടർന്ന് പാർട്ടി പ്രവർത്തകർ വീട്ടിൽ പ്രകടനങ്ങൾ നടത്തിയുരുന്നു. രാഷ്‌ട്രീയ കേരളത്തിൽ ഏറെ ചർച്ചാ വിഷയമായ ഒന്നാണ് കുഞ്ഞികൃഷ്ണൻ്റെ ആരോപണം. ധനരാജ് രക്തസാക്ഷി ഫണ്ടിൽ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ കയ്യിട്ടുവാരിയെന്നായിരുന്നു ജില്ലാ കമ്മിറ്റിയംഗംമായിരുന്ന വി. കുഞ്ഞികൃഷ്ണൻ്റെ ആരോപണം.

കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ ആവിയായി. കുറ്റക്കാരെ പാർട്ടി അന്വേഷണ കമ്മീഷൻ വെള്ളപൂശിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. ടി.ഐ. മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. ഫണ്ടിലെ വരവിലും ചെലവിലും ക്രമക്കേട് നടത്തി. പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. അന്വേഷണ കമ്മീഷൻ പരാതിക്കാരനെ ക്രൂശിക്കുകയും ആരോപണ വിധേയരെ സംരക്ഷിക്കുകയും ചെയ്തു.

തെളിവുകൾ ഉൾപ്പെടെ പാർട്ടിക്ക് നൽകിയിരുന്നു. പാർട്ടിയിൽ പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് പുറത്തു പറയുന്നത്. നടപടിയെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്. ഇതിനുപിന്നാലെ നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പേരിലുള്ള തൻ്റെ പുസ്തകം പുറത്തിറക്കുമെന്നും, ഫെബ്രുവരി 4 ന് ഗാന്ധി പാർക്കിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിർവഹിക്കുമെന്നും വി. കുഞ്ഞികൃഷ്ണൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സിപിഐഎം നേതൃത്വത്തിനെതിരെയും ടി.ഐ. മധുസൂദനൻ എംഎൽഎയ്ക്കെതിരെയും രൂക്ഷ വിമർശനമാണ് കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ കുറിച്ചത്. പാർട്ടിയിലെ വിഭാഗീയതയ്ക്ക് കാരണം ടി.ഐ. മധുസൂദനനാണെന്നും, പയ്യന്നൂരിലെ പാർട്ടിയെ കൈയ്യിലൊതുക്കാൻ മധുസൂദനൻ ശ്രമിച്ചെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. എതിർക്കുന്നവരോട് മരണംവരെ പക വെച്ച് പുലർത്തുക എന്നത് ടി.ഐ. മധുസൂദനൻ്റെ ശീലമാണെന്നും പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്.

SCROLL FOR NEXT