കണ്ണൂർ: ഫണ്ട് തിരിമറി ആരോപണങ്ങൾക്ക് പിന്നാലെ ടി.ഐ. മധുസൂദനൻ എംഎൽഎയ്ക്ക് എതിരെ വീണ്ടും വി. കുഞ്ഞികൃഷ്ണൻ. നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പേരിൽ പുറത്തിറക്കാൻ പോകുന്ന പുസ്തകത്തിലാണ് മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങൾ ഉള്ളത്. പാർട്ടിയിലെ വിഭാഗീയതയ്ക്ക് കാരണം ടി.ഐ. മധുസൂദനനാണ്. അയാൾ പയ്യന്നൂരിലെ പാർട്ടിയെ കൈപിടിയിലൊതുക്കാൻ ശ്രമിച്ചു. മധുസൂദനൻ ആരെയും വളരാൻ അനുവദിക്കില്ലെന്നും കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ കുറിച്ചു.
"സഹകരണസ്ഥാപനങ്ങളിലെ ജോലി പാർട്ടിയല്ല, മധുസൂദനൻ നൽകിയതാണെന്ന് വരുത്തിത്തീർത്തുവെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതിനുവേണ്ടി ക്യാംപെയിൻ നടത്താൻ ആശ്രിതരെ സൃഷ്ടിക്കാൻ ശ്രമിച്ചു. ഇതിൻ്റെ ഭാഗമായി ചെറുചെറു ഗ്രൂപ്പുകൾ പലയിടത്തും ഉണ്ടാക്കി. സഹകരണസ്ഥാപനങ്ങളിലും മറ്റും തൊഴിലുകൾ നൽകുമ്പോൾ ഇത് താൻ നൽകിയതാണ് അതല്ലാതെ പാർട്ടി അല്ല എന്ന ബോധം വളർത്താൻ ആശ്രിതരെ ഉപയോഗിച്ച് ശ്രമങ്ങൾ നടന്നു. ഇത്തരം രീതികളെ പാർട്ടിക്കകത്ത് പലപ്പോഴും ചോദ്യം ചെയ്‌തുവെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല", കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.
എതിർക്കുന്നവരോട് മരണംവരെ പക വെച്ച് പുലർത്തുക എന്നത് ടി.ഐ. മധുസൂദനൻ്റെ ശീലമാണ്. ഇത്തരം നിലപാടുകൾ എന്നോട് മാത്രമല്ല.സി. കൃഷ്ണൻ, വി. നാരായണൻ ഉൾപ്പെടെയുള്ളവരെ നേതൃത്വമായി അംഗീകരിക്കാൻ തയ്യാറായിരുന്നില്ലെന്നും, സിപിഐഎം ഏരിയ സെക്രട്ടറി പി. സന്തോഷ്, ഡിവൈ എഫ്ഐ നേതാവ് സരിൻ ശശി എന്നിവരോട് നല്ല ബന്ധം ആയിരുന്നില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ബൂർഷ്വാ രാഷ്ട്രീയ നേതാവിൻ്റെ ശൈലി സ്വീകരിച്ചിട്ടും, നേത്യത്വം എല്ലാ കാലത്തും അയാളെ സംരക്ഷിക്കുകയാണ് ഉണ്ടായതെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.