വി.ഡി. സതീശൻ Source: News Malayalam 24x7
KERALA

"ഞാൻ പേടിച്ചുപോയി എന്ന് പറഞ്ഞേക്ക്"; പുനർജനി കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന് വി.ഡി. സതീശൻ

പണ്ട് തെരഞ്ഞെടുപ്പുകാലത്ത് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരായി ഇങ്ങനെ സിബിഐ കേസ് കൊണ്ടുവന്നിരുന്നെന്നും വി.ഡി. സതീശൻ

Author : പ്രണീത എന്‍.ഇ

തിരുവനന്തപുരം: പുന‌‌‍‌‍ർജനി പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസ് നിയമപരമായി നിലനിൽക്കില്ല, എന്തു വന്നാലും രാഷ്ട്രീയമായി നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഒരു വ‌ർഷം മുൻപ് നടത്തിയ ശുപാ‌ർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ നീക്കമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ഒരു തവണ അന്വേഷിച്ച് ആഭ്യന്തരവകുപ്പ് ഉപേക്ഷിച്ച കേസിലാണ് വീണ്ടും അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. 4-5 വർഷമായി കേസിൽ അന്വേഷണം നടക്കുന്നു. ഇത് ഏത് രീതിയിൽ അന്വേഷിച്ചാലും നിലനിൽക്കാത്ത കേസാണ്. പുനര്‍ജനിയുമായുള്ള എല്ലാകാര്യങ്ങളും കൃത്യമാണ്. എഫ്‌സിആര്‍എ നിയമം ലംഘിച്ചു എന്നാണ് ആക്ഷേപം. വിഷയത്തില്‍ പ്രതികരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചു നോക്കട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്വേഷണവുമായി തുടക്കം മുതൽക്കെ പൂർണമായും സഹകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഏപ്രിലിൽ പ്രഖ്യാപിക്കുമ്പോൾ, ജനുവരിയിൽ ഒരു കേസ് ആയിക്കോട്ടെ എന്നാണെങ്കിൽ പേടിയില്ല. പണ്ട് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരായി ഇങ്ങനെ സിബിഐ കേസ് കൊണ്ടുവന്നതാണ്. താൻ പേടിച്ചുപോയെന്ന് പറഞ്ഞേക്ക് എന്നും വി.ഡി. സതീശൻ പ്രതികരിച്ചു .

പുനർജനി പദ്ധതിയുടെ പേരിൽ ഫണ്ട് പിരിവ് നടത്തിയതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ എത്തിയിരിക്കുന്നത്. പദ്ധതിയെ സംബന്ധിക്കുന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.  ‘പുനർജനി: പറവൂരിന് പുതുജീവൻ’ എന്ന പേരിൽ 2018 ലെ പ്രളയ ബാധിതരെ സഹായിക്കാൻ വി.ഡി. സതീശൻ ആവിഷ്കരിച്ച പദ്ധതിയാണ് ഇത്.

വിദേശ സഹായവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ ബർമിങ്ഹാമിലെത്തി പണം പിരിച്ചെന്ന് വി.ഡി. സതീശൻ സമ്മതിക്കുകയും ചെയ്തിരുന്നു. നിയമസഭാ സെക്രട്ടറിയേറ്റിൻ്റെ അനുമതിയില്ലാതെയാണ് പ്രതിപക്ഷ നേതാവ് വിദേശയാത്രകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു.

എന്നാൽ കേന്ദ്രസർക്കാരിൻ്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകൾ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്നായിരുന്നു സതീശൻ്റെ വാദം. മന്ത്രിമാർക്ക് പോലും പ്രളയ ദുരിതാശ്വാസത്തിനുള്ള ധനമാഹരണത്തിന് വിദേശയാത്ര നടത്താൻ അനുമതി കിട്ടാതിരുന്ന കാലത്ത് എംഎൽഎ മാത്രമായ സതീശൻ എങ്ങനെ അനുമതി ലഭിച്ചു എന്നായിരുന്നു പിന്നീട് വന്ന ചോദ്യം.

സതീശന് വിദേശത്ത് പണപ്പിരിവ് നടത്താൻ അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകൾ, വിജിലൻസ് അന്വേഷണം നിർദേശിച്ച് സിബിഐ നൽകിയ കത്ത്, വിജിലൻസിന് നൽകിയ പരാതികൾ, സ്വീകരിച്ച തുടർനടപടികൾ, കത്തിടപാടുകൾ എന്നിവ ഇഡിക്ക് കൈമാറിയിരുന്നു.

SCROLL FOR NEXT