KERALA

തീരുമാനത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന് ചെന്നിത്തല; ആഭ്യന്തരം നല്‍കാനാകില്ലെന്ന് വി.ഡി. സതീശന്‍

ആഭ്യന്തരത്തിന് പകരം ചെന്നിത്തലയ്ക്ക് ധനകാര്യം നൽകാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്ക് പിന്നാലെ ആഭ്യന്തരത്തിലും ഉടക്ക്. ആഭ്യന്തര വകുപ്പ് ലഭിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നായിരുന്നു ചെന്നിത്തലയുടെ വാദം. ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നല്‍കാനാകില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ആഭ്യന്തരത്തിന് പകരം ചെന്നിത്തലയ്ക്ക് ധനകാര്യം നൽകാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ ധനകാര്യം വേണ്ടെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

മന്ത്രിസഭയിലെ പ്രാതിനിധ്യത്തിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യമുന്നയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് തഴയപ്പെട്ടതോടെ ചെന്നിത്തല കടുത്ത അതൃപ്തിയിലാണ്. അതിനാൽ കൂടുതൽ ഉപാധികളും ചെന്നിത്തല മുന്നോട്ട് വച്ചിരുന്നു.

മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടനെ തന്നെ ചെന്നിത്തല ഹൈക്കമാൻഡിനെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. താൻ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. അതൃപ്തി അറിയിച്ചതിനെ തുടർന്ന് വി.ഡി. സതീശൻ ജോസഫ് വാഴ്ക്കനെയും അൻവർ സാദത്തിനെയും ചെന്നിത്തലയെ അനുനയിപ്പിക്കാൻ ചെന്നിത്തലയുടെ വസതിയിലേക്ക് അയച്ചിരുന്നു. തൊട്ടുപിന്നാലെ സതീശനും ചെന്നിത്തലയെ കാണാൻ വീട്ടിലെത്തുകയും ചെയ്തിരുന്നു.

രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വേണമെന്ന് ആർഎസ്‌പിയും അറിയിച്ചു. ഞങ്ങളെ നയിക്കാൻ അദ്ദേഹം ഉണ്ടാകും എന്ന് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു. വിഷമം മാറ്റിവച്ച് തോളോട് തോൾ ചേർന്ന് തങ്ങൾക്കൊപ്പം ഉണ്ടാകും. പാർട്ടി കമ്മിറ്റി കൂടി ഏത് വകുപ്പ് ആവശ്യപ്പെടണം എന്ന് തീരുമാനിക്കും. തൊഴിൽ വകുപ്പ് ചെറിയ വകുപ്പായി മാറിയെന്നും പഴയ സാഹചര്യമല്ല ഇപ്പോൾ ഉള്ളതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

ഒപ്പമുള്ളവർക്ക് സ്ഥാനങ്ങൾ ഉറപ്പാക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നായിരുന്നു ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചത്. മന്ത്രിയാകുക എന്നത് തനിക്ക് പുതുമയുള്ള കാര്യമല്ലെന്നും, ആഭ്യന്തരം അടക്കമുള്ള വകുപ്പുകള്‍ തന്നെ മോഹിപ്പിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. പക്ഷേ തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന വേണം. സ്വന്തം കാര്യം നോക്കി പോയി എന്ന പഴി കേള്‍ക്കാനാകില്ലെന്നും ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.

SCROLL FOR NEXT