KERALA

മുത്തച്ഛന്റെ കൈപിടിച്ച് കുഞ്ഞ് അവന്തികയെത്തി, വയനാട് ടൗണ്‍ഷിപ്പില്‍ തനിക്കായി ഒരുങ്ങുന്ന വീട് കാണാന്‍

ഫെബ്രുവരി 25ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് മുന്‍പായി വീട് പണി പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് അധികൃതര്‍.

Author : ന്യൂസ് ഡെസ്ക്

വയനാട്: ചൂരല്‍മല ദുരന്തത്തില്‍ അച്ഛനെയും അമ്മയേയും സഹോദരനേയും നഷ്ടപ്പെട്ട പത്തുവയസ്സുകാരി അവന്തികയ്ക്കും വീടൊരുങ്ങുന്നു. വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടത്തില്‍ അവന്തികയ്ക്കും വീട് കൈമാറുന്നുണ്ട്. മുത്തച്ഛന്റെ കൈപിടിച്ച്, തനിക്ക് അനുവദിച്ച സുന്ദര ഭവനത്തിന്റെ അവസാനവട്ട നിര്‍മാണപ്രവര്‍ത്തികള്‍ കാണാന്‍ അവന്തികയെത്തി.

ഇനി ഇതാണ് അവന്തികയുടെ വീട്. ഫെബ്രുവരി 25ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് മുന്‍പായി വീട് പണി പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് അധികൃതര്‍. മുത്തശ്ശനൊപ്പം ടൗണ്‍ഷിപ്പിലെത്തിയ അവന്തിക തനിക്കായി ഒരുങ്ങുന്ന വീട് കണ്‍നിറയെ കണ്ടു.

ആ കുഞ്ഞ് മനസ്സിലെ സങ്കടം മുത്തശ്ശന്റേയും കണ്ണ് നിറച്ചു. അനാഥയല്ലെന്ന് അവന്തികയെ ചേര്‍ത്തു പിടിച്ച് കൊണ്ട് മുത്തശ്ശന്‍ പറഞ്ഞു. ആ ദുരന്ത രാത്രി ഒരിക്കലും മറക്കാനാവില്ലെന്ന് മുത്തശ്ശന്‍.

നിലവില്‍ മുത്തശ്ശനും മുത്തശിക്കുമൊപ്പം കമ്പളക്കാട് പറളിക്കുന്നിലെ വാടക വീട്ടിലാണ് അവന്തിക താമസിക്കുന്നത്. ഇനി പുതിയ വീട്ടിലേക്ക് മാറാമെന്ന സന്തോഷമുണ്ട്. നിര്‍മാണപ്രവര്‍ത്തികളെല്ലാം ഏറെ കൗതുകത്തോടെയാണ് അവന്തിക നോക്കി കണ്ടത്. മുറികളെല്ലാം അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. അവന്തിക തന്നെയാണ് നറുക്കെടുപ്പില്‍ തനിക്കായി ഒരുങ്ങുന്ന വീട് തെരഞ്ഞെടുത്തത്.

അച്ഛനും അമ്മയും സഹോദരനും നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ അവന്തികക്ക് തണലായി മുത്തശ്ശനും മുത്തശ്ശിയും ബന്ധുക്കളുമുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന പുതിയ വീട്ടില്‍ അച്ഛന്റേയും അമ്മയുടേയും സഹോദരന്റേയും ഓര്‍മ്മകളുമായി അവന്തിക പുതിയ ജീവിതം നയിക്കും.

SCROLL FOR NEXT