കേരള ഹൈക്കോടതി ഫയൽ ചിത്രം
KERALA

"നല്ല ഭരണ നിര്‍വഹണമല്ലേ, എന്താണ് ഇതിൽ നിയമവിരുദ്ധത?"; ഡിഎ സന്ദേശ വിവാദത്തില്‍ ഹര്‍ജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി

സന്ദേശം അയക്കുന്നതിലുള്ള സമ്പൂര്‍ണ നിയന്ത്രണം ഐടി മിഷനാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഡിഎ സന്ദേശ വിവാദത്തില്‍ സര്‍ക്കാരിനെതിരായ ഹര്‍ജിയില്‍ പരാതിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഐടി മിഷന്റെ അക്കൗണ്ടില്‍ നിന്ന് സന്ദേശം അയച്ചതില്‍ എന്താണ് നിയമ വിരുദ്ധതയെന്ന് കോടതി ചോദിച്ചു. നല്ല ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമായിട്ടല്ലേ സന്ദേശം അയച്ചതെന്നും ഹര്‍ജിക്കാരനോട് കോടതിയുടെ ചോദ്യം. ഹര്‍ജി വിധി പറയാന്‍ മാറ്റി.

സന്ദേശം അയക്കുന്നതിലുള്ള സമ്പൂര്‍ണ നിയന്ത്രണം ഐടി മിഷനാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഐടി മിഷനിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി നടപടിക്രമം വിശദീകരിക്കുകയും ചെയ്തു. ഐടി മിഷന് നിരവധി സെന്‍സര്‍ ഐഡി ഉണ്ട്. അതിലൊന്നാണ് സിഎംഒ കേരള. മെറ്റ വേരിഫൈ ചെയ്ത ഐഡി ആണ് സന്ദേശങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നും വിശദീകരിച്ചു.

ഡാറ്റ ചോര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ സര്‍ക്കാര്‍ ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സന്ദേശമായി അയക്കുന്നതില്‍ എന്താണ് തെറ്റ് എന്നായിരുന്നു ചോദിച്ചത്. ഹര്‍ജി ജസ്റ്റിസ് ബച്ചു കുര്യന്റെ ബെഞ്ച് ഹര്‍ജിയില്‍ വിധി പറയാനായി മാറ്റി.

സ്പാര്‍ക്ക് പ്രോജക്ട് മാനേജ്മെന്റിന് നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഹര്‍ജി. എന്നാല്‍ ആദ്യം ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കൂടുതല്‍ സന്ദേശങ്ങള്‍ അയക്കരുതെന്നും വ്യാഴ്ച തന്നെ വിശദീകരണം നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശത്തിന്‍ പ്രകാരമാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

SCROLL FOR NEXT