തിരുവനന്തപുരം: ആരോഗ്യവകുപ്പിൻ്റെ നിയമന ഉത്തരവിൽ വ്യാപക പിഴവുകളെന്ന് ആരോപണം. ജൂനിയർ ഡോക്ടർമാർക്ക് അനധികൃതമായി സ്ഥാനക്കയറ്റം നൽകിയെന്നാണ് പ്രധാന ആക്ഷേപം. മാനദണ്ഡങ്ങൾ പാലിക്കാതെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരെ സ്ഥലം മാറ്റിയെന്നും പരാതിയുണ്ട്.
അസോസിയേറ്റ് പ്രൊഫസർമാരുടെ തസ്തിക മാറ്റി പ്രൊഫസർ ആക്കി ഉത്തരവിറക്കി. 25 ഡോക്ടർമാരെ വിവിധ തസ്തികകളിൽ പല മെഡിക്കൽ കോളേജിൽ നിയമിക്കുന്നു എന്ന പേരിലായിരുന്നു ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വീണ്ടും സൂപ്രണ്ട് ആയി നിയമിച്ച് ഉത്തരവിറക്കി.
ആരോഗ്യവകുപ്പിൻ്റെ ഉത്തരവ് നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പുതിയ പരിഷ്കരണമെന്നും വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരെ സ്ഥലം മാറ്റിയതിലും ഡോക്ടർമാർക്കിടയിൽ പ്രതിഷേധമുണ്ട്.