NEWSROOM

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: അഞ്ച് സീനിയർ ഡോക്ടർമാരെ ചോദ്യം ചെയ്ത് സിബിഐ

ആർ.ജി കർ മെഡിക്കൽ കോളേജിലെ അഞ്ച് സീനിയർ ഡോക്ടർമാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് സിബിഐ അന്വേഷണ സംഘം. വ്യാഴാഴ്ച അഞ്ച് ഡോക്ടർമാരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയെന്ന് ദി ഇന്ത്യൻ എക്സ്‌പ്രസാണ് റിപ്പോർട്ട് ചെയ്തത്

Author : ന്യൂസ് ഡെസ്ക്


കൊൽക്കത്തയിൽ ക്രൂരമായ പീഡനങ്ങൾക്കിരയായി ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ സർക്കാരിന് കീഴിലുള്ള ആർ.ജി കർ മെഡിക്കൽ കോളേജിലെ അഞ്ച് സീനിയർ ഡോക്ടർമാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് സിബിഐ അന്വേഷണ സംഘം. വ്യാഴാഴ്ച അഞ്ച് ഡോക്ടർമാരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയെന്ന് ദി ഇന്ത്യൻ എക്സ്‌പ്രസാണ് റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ച ക്രൂരത അരങ്ങേറിയ ആശുപത്രിയിലെത്തി സിബിഐ സംഘം തെളിവെടുത്തിരുന്നു. അതേസമയം, ഡോക്ടറെ ബലാത്സംഗം ചെയ്ത വ്യക്തിയെന്ന് ആരോപിക്കപ്പെടുന്ന സഞ്ജയ് റോയ്‌ക്കെതിരെ പരാതിയുമായി ഭാര്യ രംഗത്തെത്തി. ഖാലിഘട്ട് പൊലീസ് സ്റ്റേഷനിലാണ് പ്രതിയുടെ ഭാര്യ പീഡന പരാതി നൽകിയിരിക്കുന്നത്. നേരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ ഒൻപത് പേരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാർ പ്രതിഷേധത്തിലാണ്.

ബുധനാഴ്ച രാത്രി ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് അര്‍ധരാത്രിയോടെ ഒരു സംഘം ആളുകളെത്തി ആശുപത്രി ആക്രമിച്ചത്.ഡോക്ടര്‍മാരുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് അര്‍ധരാത്രിയോടെ ഒരു സംഘം ആളുകളെത്തി ആശുപത്രി ആക്രമിച്ചത്. പുറത്തു നിന്നെത്തിയ സംഘമാണ് മെഡിക്കല്‍ കോളേജ് അടിച്ച് തകര്‍ത്തതെന്നാണ് സൂചന. അത്യാഹിത വിഭാഗം പൂര്‍ണമായും നശിപ്പിച്ചതായും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമരം നടക്കുന്ന സ്ഥലത്തേക്ക് രാത്രി 11 മണിയോടെ പുറത്തു നിന്നുള്ള ചിലര്‍ അതിക്രമിച്ചു കയറുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളടക്കം ആക്രമിക്കപ്പെട്ടിരുന്നു. പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. സംഭവത്തിൽ പതിനഞ്ചോളം പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

SCROLL FOR NEXT