ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. രുദ്രപ്രയാഗ്, ചമോലി ജില്ലകളിലാണ് ഇന്ന് പുലർച്ചെ മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ നിരവധി പേരെ കാണാതായതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. രുദ്രപ്രയാഗ് ജില്ലയിൽ മാത്രം ആറ് പേരെ കാണാതായതായാണ് റിപ്പോർട്ട്. മേഘവിസ്ഫോടനത്തിൽ പല സ്ഥലങ്ങളിലെയും സ്ഥിതി രൂക്ഷമായി തുടരുകയാണ്. കേദാർനാഥ് താഴ്‌വരയിലെ ലാവാര ഗ്രാമത്തിൽ ഒരു പാലം ഒലിച്ചു പോയി. അളകനന്ദ, മന്ദാകിനി നദികളിലെ ജലനിരപ്പ് കരകവിഞ്ഞൊഴുകിയതോടെ അപകടരേഖ മറികടന്നു.
രുദ്രപ്രയാഗിലെ ബസുകേദാർ പ്രദേശത്ത് തുടർച്ചയായ പെയ്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. ചെനഗഡിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ചെനഗഡിലെ ദുൻഗർ ഗ്രാമത്തിലും ജൗല-ഭാഡെത്തിലുമുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.
ദുരിതബാധിത പ്രദേശത്തുള്ളവർക്ക് അടിയന്തര സഹായം നൽകുന്നതിനും ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ സംഘങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്നുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും അറിയിച്ചു. പ്രാദേശിക ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. വിഷയത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചമോലിയിലും രുദ്രപ്രയാഗിലും പൊലീസ് അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്ക മുന്നറിയിപ്പുള്ളതിനാൽ അളകനന്ദ, മന്ദാകിനി നദീതീരങ്ങൾക്ക് സമീപം താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് മുന്നറിയിപ്പ്.