ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായി വിജയ് കരൂരിൽ നടത്തിയ ടിവികെ റാലിയെ വിമർശിച്ച് നടനും നിർമാതാവുമായ വിശാൽ. ടിവികെയുടെ ഈ റാലി ശുദ്ധ അസംബന്ധമാണെന്നും പരിപാടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും വിശാൽ സമൂഹ മാധ്യമത്തിൽ കുറിച്ചു.
അപകടത്തിൽ മരിച്ചവർക്ക് ടിവികെ പാർട്ടി ഉടൻ നഷ്ടപരിഹാരം നൽകണം. ഇനിയെങ്കിലും ഇത്തരം രാഷ്ട്രീയ പരിപാടികളിൽ വേണ്ട മുൻകരുതലുകൾ ഒരുക്കണമെന്നും വിശാൽ ആവശ്യപ്പെട്ടു. ഈ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് തൻ്റെ ഹൃദയമെന്നും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും വിശാൽ എക്സിൽ കുറിച്ചു.
തീർത്തും അസംബന്ധം, വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് കുട്ടികളുൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന വാർത്ത കേൾക്കുന്നത് ഹൃദയഭേദകമാണ്. ഇതൊട്ടും ശരിയായ കാര്യമല്ല. നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ് എൻ്റെ ഹൃദയം. ഈ അപകടത്തിൽ എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ടിവികെ പാർട്ടിയോടുള്ള എൻ്റെ ആത്മാർത്ഥമായ അഭ്യർത്ഥനയാണ്, മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ പാർട്ടി തയ്യാറാകണം. കാരണം പാർട്ടിക്ക് ചെയ്യാൻ കഴിയുന്നത് അത് മാത്രമാണ്. ഭാവിയിൽ നടക്കുന്ന രാഷ്ട്രീയ റാലികളിൽ ഇനി മുതൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
#നിരാശാജനകം #കറുത്തദിനം
അതേസമയം, കരൂർ അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനായി തമിഴ്നാട് പൊലീസ് കൺട്രോൾ റൂം തുറന്നു. 04321 256306, 7010806322 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.