NATIONAL

ബാരാമതിയുടെ പുത്രന്‍, കരിമ്പ് കര്‍ഷകരുടെ കൈപിടിച്ചുയര്‍ന്ന രാഷ്ട്രീയ നേതാവ്; തെരഞ്ഞെടുപ്പില്‍ പരാജയമറിയാത്ത അജിത് പവാര്‍

രാഷ്ട്രീയ നീക്കങ്ങളിലൂടെ നിരന്തരം അധികാര സ്ഥാനങ്ങളില്‍ തുടര്‍ന്ന നേതാവ് കൂടിയാണ് അജിത് പവാര്‍.

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ നേതാവായിരുന്നു അജിത് പവാര്‍. ബാരാമതിയെന്ന കാര്‍ഷിക മണ്ണില്‍ നിന്ന് മുബൈയിലെ അധികാര ഇടനാഴിയിലെ നിര്‍ണായക സാന്നിധ്യമായി നാല് പതിറ്റാണ്ടിലധികം പ്രതിസന്ധികളിലും രാഷ്ട്രീയ കൗശലം കൊണ്ടും കൂട് വിട്ട് കൂട് മാറിയും അജിത് പവാര്‍ വിജയത്തിന്റെ ഓരം ചേര്‍ന്ന് നടന്നു. അജിത് പവാര്‍ വിട പറയുമ്പോള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലും പവാര്‍ കുടുംബത്തിലും പുതിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്.

ബാരാമതിയുടെ പുത്രന്‍

ബരാമതിയിലെ കരിമ്പ് കര്‍ഷകരുടെ കൈ പിടിച്ച് മുന്നേറിയ നേതാവാണ് അജിത് പവാര്‍. മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ദേശീയ തലത്തിലും പടര്‍ന്നപ്പോഴും അദ്ദേഹം ജനങ്ങളുമായുള്ള ബന്ധം കൈവിട്ടില്ല. അങ്ങനെ ബാരാമതിയുടെ പുത്രനായി നീണ്ട നാല് പതിറ്റാണ്ട് കരുത്തോടെ നിന്നു അദ്ദേഹം. ദാദ എന്ന വിളിപ്പേരില്‍ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു അജിത് ഇക്കാലമത്രയും.

രാഷ്ട്രീയത്തിലെ അതികായന്‍

മുതിര്‍ന്ന എന്‍സിപി നേതാവ് ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി 1959 ജൂലൈ 22 ന് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ദിയോലാലി പ്രവരയില്‍ ജനനം. ശരദ് പവാറിന്റെ സഹോദര പുത്രന്‍ എന്ന ലേബലിലായിരുന്നു കടന്നു വരവെങ്കിലും രാഷ്ട്രീയത്തിലെ പ്രബല ശക്തിയായി അദ്ദേഹം മാറി.

1982ല്‍ ഒരു സഹകരണ പഞ്ചസാര ഫാക്ടറിയുടെ ബോര്‍ഡ് അംഗമായായിരുന്നു അജിത് പവാറിന്റെ രാഷ്ട്രീയ പ്രവേശനം. 1991 ല്‍ ബാരാമതിയില്‍ നിന്ന് എം.പി ആയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, വല്യച്ഛനായ ശരദ് പവാറിന് കേന്ദ്രമന്ത്രിയാകാന്‍ അദ്ദേഹം ആ സീറ്റ് ഒഴിഞ്ഞു കൊടുത്തു.

അധികാര ഇടിനാഴിയിലെ നിറ സാന്നിധ്യം

1991 മുതല്‍ 2007 വരെ പുണെ ജില്ല സഹകരണ ബാങ്ക് ചെയര്‍മാനായിരുന്നു. ബാരാമതി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1991 ലെ ഉപതെരഞ്ഞെടുപ്പില്‍ ആദ്യമായി മഹാരാഷ്ട്ര നിയമസഭയിലേക്ക്. 1995, 1999, 2004, 2009, 2014 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭയിലേക്ക് വിജയിച്ചു.

ജലവിഭവം ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ അദ്ദേഹം പതിറ്റാണ്ടുകളോളം കൈകാര്യം ചെയ്തു. ഏറ്റവും കൂടുതല്‍ കാലം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച നേട്ടവും പവാറിന് സ്വന്തം. ആറ് തവണയാണ് ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്.

എന്‍സിപി പിളര്‍ത്തി എന്‍ഡിഎയില്‍

രാഷ്ട്രീയ നീക്കങ്ങളിലൂടെ നിരന്തരം അധികാര സ്ഥാനങ്ങളില്‍ തുടര്‍ന്ന നേതാവ് കൂടിയാണ് അജിത് പവാര്‍. രാഷ്ട്രീയ ഗുരുവായ ശരദ് പവാറുമായുള്ള അധികാര തര്‍ക്കത്തെ തുടര്‍ന്ന് തെറ്റി പിരിഞ്ഞതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കുടുംബ കലഹം കൂടിയായി മാറി എന്‍സിപിയിലേത്. 2019 ല്‍ അജിത് പവാര്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയില്‍ ഉപ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെങ്കിലും പിന്നീട് സ്ഥാനം രാജി വെച്ച് എന്‍സിപിയിലേക്ക് മടങ്ങി.

2023ല്‍ എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാര്‍ രാജി വെച്ചതോടെ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായെങ്കിലും രണ്ട് മാസങ്ങള്‍ക്കിപ്പുറം കൂട് മാറി. 2023 ജൂലൈയില്‍, 29 എംഎല്‍എമാരുമായി അട്ടിമറി നടത്തിയ അജിത്, ശിവസേന-ബിജെപി സര്‍ക്കാരില്‍ ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാര്‍ നേതൃത്വം നല്‍കുന്നതിനിടെയായിരുന്നു എന്‍സിപിയിലെ പിളര്‍പ്പ്.

യഥാര്‍ഥ എന്‍സിപി എന്നവകാശപ്പെട്ട് ഇരു വിഭാഗം തമ്മിലുള്ള തര്‍ക്കവും രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കളം ഒരുക്കി. 2024 ഫെബ്രുവരി ആറിന് അജിത് പവാര്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അഥവാ എന്‍സിപി എന്ന പേരും പാര്‍ട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ലഭിച്ചു. ഇരുവിഭാഗവും പിണക്കം മറന്ന് ഒന്നാകാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദാരുണമായ സംഭവം. സുനേത്ര പവാറാണ് ഭാര്യ. ജയ്, പാര്‍ത്ത് എന്നിവരാണ് മക്കള്‍.

SCROLL FOR NEXT