ബെംഗളൂരു: ഇൻകം ടാക്സ് റെയ്ഡിനിടെ കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ.റോയ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണത്തിന്റെ നേതൃത്വം. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും സംഘത്തിലുണ്ട്. അന്വേഷണം സിഐഡിക്ക് (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെൻ്റ്) കൈമാറി കര്‍ണാടക സര്‍ക്കാര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. റോയ് സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ റോയ്‌യുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു.
റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കുറ്റമറ്റ അന്വേഷണത്തിനാണ് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും. അതേസമയം, റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോൺഫിഡൻ്റ് ഗ്രൂപ്പ് ഡയറക്ടർ ടി. ജെ. ജോസഫ് പരാതി നൽകി. അഞ്ച് പേജുള്ള പരാതിയാണ് ജോസഫ് പൊലീസിന് നൽകിയത്. റോയി തനിക്കൊപ്പമാണ് ഓഫീസിൽ എത്തിയതെന്നും, ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോകുകയായിരുന്നു എന്നും ടി. ജെ. ജോസഫ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സെന്‍ട്രല്‍ ബെംഗളുരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള കോൺഫിഡൻ്റ് പെൻ്റഗൺ കോർപ്പറേറ്റ് ഓഫീസില്‍ ആദായ നികുതി വകുപ്പിൻ്റെ പരിശോധന നടക്കുന്നതിനിടെയായിരുന്നു റോയി മരിച്ചത്. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുകയും അതേ കെട്ടിടത്തിൽ തന്നെയുള്ള സ്‌ലോവാക്യ കോൺസുൽ ചേംബറിലേക്ക് പോയ റോയ് കൈവശമുണ്ടായിരുന്ന പിസ്റ്റലുപയോഗിച്ച് സ്വയം വെടിയുതിർക്കുകയും ആയിരുന്നു.