NATIONAL

തെരുവിലിറങ്ങി മഹിളാ-യുവമോർച്ചാ പ്രവർത്തകർ; ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിൽ ആളിപ്പടർന്ന് ബിജെപി പ്രതിഷേധം

ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി രേഖ ഗുപ്ത പങ്കെടുത്തു. കറുത്ത ബാൻഡ് ധരിച്ചായിരുന്നു പ്രതിഷേധം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിൽ രാജ്യവ്യാപക പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. പ്രതിപക്ഷത്തിന് സ്ത്രീ വിരുദ്ധ മനോഭാവമെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും വിഷയം സജീവ ചർച്ചയാക്കും. എന്നാൽ ബില്ലിന് സ്ത്രീശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും അധികാരത്തിൽ തുടരാനുള്ള ഗൂഢാലോചന മാത്രമെന്നാണ് പ്രതിപക്ഷത്തിന്റെ മറുപടി.

പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും ഭരണഘടന ഭേദഗതി ബില്ലിൽ വോട്ടെടുപ്പുമായി മുന്നോട്ടു പോയപ്പോൾ തന്നെ സർക്കാർ നീക്കം വ്യക്തമായിരുന്നു. ചരിത്രപരമായ ബിൽ പാസാക്കാനുള്ള അവസരം പ്രതിപക്ഷം നഷ്ടപ്പെടുത്തിയെന്ന് സഭയിൽ ആദ്യം വിമർശിച്ചത് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവാണ്. പിന്നാലെ ബിജെപി അധ്യക്ഷൻ നിതിൻ നബീൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതികരണവും വന്നു. രാജ്യത്തെ സ്ത്രീകളോട് പ്രതിപക്ഷം കാട്ടിയായത് കടുത്ത വഞ്ചനയെന്നായിരുന്നു വിമർശനം. പ്രതിപക്ഷത്തിന്റെ സ്ത്രീ വിരുദ്ധ മനോഭാവമാണ് ബില്ലിനെ പിന്തുണയ്ക്കാതിരിക്കാൻ കാരണമെന്നാണ് ബിജെപി ആരോപിക്കുന്നത.

പലയിടത്തും മഹിളാ മോർച്ച യുവമോർച്ച പ്രവർത്തകർ തെരുവിൽ ഇറങ്ങി. ഹൈദരാബാദിൽ യുവമോർച്ച പ്രവർത്തർ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി രേഖ ഗുപ്ത പങ്കെടുത്തു. കറുത്ത ബാൻഡ് ധരിച്ചായിരുന്നു പ്രതിഷേധം. രാജ്യത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിലെ പ്രതിഷേധത്തിന് പുറമെ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ വസതിക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. പശ്ചിമ ബംഗാൾ , തമിഴ്നാട് തെരെഞ്ഞെടുപ്പിൽ വിഷയം പ്രചാരണായുധമാക്കും.

അതേസമയം വനിതാ സംവരണം നടപ്പാക്കുന്നതിനോട് ഒരു എതിർപ്പുമില്ലെന്ന് ആവർത്തിക്കുകയാണ് പ്രതിപക്ഷം. സർക്കാർ നിലപാടിൽ ആത്മാർഥതയില്ലെന്നും ഭരണഘടന ഭേദഗതി അധികാരത്തിൽ തുടരാനുള്ള ഗൂഢനീക്കം മാത്രമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. പ്രതിപക്ഷ നിരയിൽ വിള്ളൽ ഇല്ലാതെ ബില്ലിനെ ഒറ്റക്കെട്ടായി എതിർത്തതിലൂടെ സർക്കാരിനെ തുറന്നുകാട്ടാനായി എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം.

SCROLL FOR NEXT