NATIONAL

''തേജസ്വിയാണ് ഭാവി, ഇനി ഞാനും ഇവര്‍ക്കൊപ്പം''; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബിജെപി എംഎല്‍എ ആര്‍ജെഡിയില്‍

ബിജെപി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ലാലന്‍ കുമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ബിജെപി എംഎല്‍എ ആര്‍ജെഡിയില്‍ ചേര്‍ന്നു. പിര്‍പൈന്തി എംഎല്‍എ ലാലന്‍ കുമാര്‍ ആണ് ബുധനാഴ്ച ആര്‍ജെഡിയില്‍ ചേര്‍ന്ന്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ലാലന്‍ കുമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നിരിക്കുന്നത്.

ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലെ പിര്‍പൈന്തി മണ്ഡലത്തിലെ സംവരണ മണ്ഡലത്തിലെ പ്രതിനിധിയാണ് ലാലന്‍കുമാര്‍. ഇത്തവണ ബിജെപി മുരാരി പാസ്വാനെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്.

ഇതില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ലാലന്‍ കുമാര്‍ ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിയുമായും കൂടിക്കാഴ്ച നടത്തിയത്. ബിജെപിയുമായി ബന്ധം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച ലാലന്‍ കുമാര്‍ ആര്‍ജെഡിക്കൊപ്പം ചേര്‍ന്നുകൊണ്ടുള്ള പോസ്റ്റും പങ്കുവച്ചു.

'ആര്‍ജെഡിയുടെ യാത്രാസംഘം വളരട്ടെ. ഇന്നു മുതല്‍ ഞാനും അവര്‍ക്കൊപ്പം ചേരുകയാണ്. നമുക്ക് സംസ്ഥാനത്തെ തേജസ്വിയുടെ ബിഹാറാക്കി മാറ്റണം. നമ്മളെല്ലാം ഒരുമിച്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. തേജസ്വിയാണ് വര്‍ത്തമാനം, തേജസ്വിയാണ് ഭാവി. ജയ് ഭീം,' എന്നായിരുന്നു ലാലന്‍ കുമാറിന്റെ പോസ്റ്റ്.

ബിജെപി ലോബിയിങ്ങിന്റെ ഭാഗമായി എംഎല്‍എ ലാലന്‍ പാസ്വാന്‍ ബിജെപി വിട്ട് ആര്‍ജെഡി കുടുംബത്തോടൊപ്പം ചേര്‍ന്നുവെന്ന് ആര്‍ജെഡി എക്‌സില്‍ കുറിച്ചു. പിര്‍പൈന്തിയില്‍ മുരാരി പാസ്വാനും ആര്‍ജെഡിയുടെ രാം വിലാസ് പാസ്വാനും തമ്മിലാണ് മത്സരം. ജന്‍ സുരാജ് പാര്‍ട്ടി ഘന്‍ശ്യാം ദാസിനെയും സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്.

SCROLL FOR NEXT