ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 14 പേർ മരിച്ചു. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി.
പരിക്കേറ്റവർക്ക് നൽകുന്ന വൈദ്യചികിത്സ ഉൾപ്പെടെ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തു. സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റ 20 ഓളം യാത്രക്കാരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണെന്നും ജില്ലാ പൊലീസ് അധികൃതർ പറഞ്ഞു.
സംഭവത്തിന്റെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മർകപുരം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോകുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ടിപ്പറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നു.