തിരുപ്പതി: ഹോളിവുഡ് സൂപ്പർ ഹീറോസിനേക്കാൾ ശക്തരാണ് ഇന്ത്യൻ ഇതിഹാസങ്ങളെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഹനുമാൻ സൂപ്പർ മാനേക്കാൾ ശക്തനും, അർജുനൻ അയൺമാനേക്കാൾ കരുത്തനുമാണ്. രാമായണവും മഹാഭാരതവും അവതാർ സിനിമാ പരമ്പരയേക്കാൾ മികച്ചതാണ്. യുവാക്കൾ രാമനെയും കൃഷ്ണനെയും കുറിച്ച് പഠിക്കണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
സ്പൈഡർ മാൻ, ബാറ്റ്മാൻ, സൂപ്പർ മാൻ തുടങ്ങിയ കഥാപാത്രങ്ങൾ സാങ്കൽപ്പികമാണെന്നും എന്നാൽ ഇന്ത്യൻ പുരാണങ്ങളിലെ നായകന്മാരായ ശ്രീരാമൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, അർജുനൻ എന്നിവർ യഥാർത്ഥ മൂല്യങ്ങളെയും ആദർശങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും നായിഡു വിശദീകരിച്ചു. ബകാസുരൻ, കംസൻ തുടങ്ങിയ അസുരന്മാരുടെ കഥകളിലൂടെ നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കണമെന്നും നായിഡു മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
പാശ്ചാത്യ സൂപ്പർഹീറോ കഥകൾക്ക് പകരം കുട്ടികളിലും യുവാക്കളിലും ഇന്ത്യൻ ഇതിഹാസങ്ങളെയും പൈതൃകത്തെയും കുറിച്ചുള്ള അറിവ് വളർത്തിയെടുക്കാൻ മാതാപിതാക്കളോടും അധ്യാപകരോടും നായിഡു ആഹ്വാനം ചെയ്തു. തിരുപ്പതിയിലെ സയൻസ് കോൺക്ലേവിലാണ് ആന്ധ്രാ മുഖ്യമന്ത്രിയുടെ വിവാദ പരമാർശം. ഏഴാം സയൻസ് കോൺക്ലേവിന്റെ ഉദ്ഘാടന സെഷനിൽ ആർഎസ്‌എസ് മേധാവി മോഹൻ ഭഗവതും നായിഡുവും പങ്കെടുത്തു.
കേന്ദ്രത്തിൽ എൻഡിഎയുടെ ഭാഗമായതിനാൽ ഇത്തരം ഹിന്ദുത്വ പരാമർശങ്ങൾ നടത്തേണ്ടി വരിക സ്വാഭാവികമാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ബിജെപി പാത പിന്തുടരുന്നതിനാലാണ് ഇന്ത്യൻ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിലേക്കുള്ള നായിഡുവിന്റെ പ്രകടമായ മാറ്റം കാണാൻ കഴിയുന്നത്. ന്യൂനപക്ഷങ്ങൾ എപ്പോഴും മതേതരനായി കണ്ടിരുന്ന നായിഡു അടുത്തകാലം വരെ പരസ്യമായി താവ്ര ഹിന്ദുത്വ നിലപാടുകൾ വിളിച്ച് പറയുന്നതിൽ നിന്ന് വിട്ടു നിന്നിരുന്നു.