ആർസിബി വിജയാഘോഷത്തിലെ തിക്കും തിരക്കും Source: X
NATIONAL

ബെംഗളൂരു ദുരന്തം: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കെഎസ്‌സിഎ ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി

Author : ന്യൂസ് ഡെസ്ക്

പതിനൊന്ന് പേരുടെ ജീവൻ നഷ്ടമായ ബെംഗളൂരു ദുരന്തത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ല. കെഎസ്‌സിഎ ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. അറസ്റ്റ് ചോദ്യം ചെയ്ത് ആർസിബി മാർക്കറ്റിംഗ് ഹെഡ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

അതേസമയം, ആർസിബി ആള്‍ക്കൂട്ട ദുരന്തത്തിൽ കർണാടക സർക്കാർ കടുത്ത നടപടി തുടരുകയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ. ഗോവിന്ദരാജിനെ പുറത്താക്കി. പരേഡിന് അനുമതി നിഷേധിച്ച പൊലീസ് നടപടി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗോവിന്ദരാജ് ആണെന്നാണ് സൂചന. ഇന്റലിജൻസ് വിഭാഗം തലവൻ ഹേമന്ത് നിംബാൽക്കറിന് സ്ഥലംമാറ്റം നൽകി.

ബുധനാഴ്ചയാണ് ഐപിഎൽ കിരീട വിജയത്തിൻ്റെ ആഘോഷ പരേഡിനിടെ ആയിരക്കണക്കിന് ആരാധകർ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടി ദുരന്തമുണ്ടായത്. 11 പേരാണ് ദുരന്തത്തിൽ മരിച്ചത്. 47 പേരാണ് പരുക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. 35000 ആളുകളെ മാത്രമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാകുന്നത്. എന്നാൽ, പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് രണ്ട് മുതൽ മൂന്ന് ലക്ഷത്തോളം പേരാണ്.

ഇത്രയധികം ജനത്തെ നിയന്ത്രിക്കാൻ 5,000 പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നത്. നിയന്ത്രണാതീതമായി ആളുകൾ എത്തിയതോടെ പൊലീസിന്റെ നിയന്ത്രണം നഷ്ടമായി. കൂട്ടത്തോടെ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ ശ്രമം ഉണ്ടായതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. മരിച്ചവരിൽ കൂടുതൽ യുവാക്കളും സ്ത്രീകളുമാണ്.

SCROLL FOR NEXT