ഭുവനേശ്വർ: ഒഡീഷയിൽ രണ്ട് ഗ്രാമങ്ങൾക്കിടയിൽ സംഘർഷം രൂക്ഷമാകുന്നു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് രണ്ട് ഗ്രാമങ്ങളിൽ ഇൻ്റർനെറ്റ് സേവനങ്ങൾ 24 മണിക്കൂറത്തേയ്ക്ക് റദ്ദാക്കി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സർക്കാർ അറിയിച്ചു.
മൽക്കാൻഗിരി ജില്ലയിൽ ആദിവാസി സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതോടെയാണ സംഘർഷം രൂക്ഷമയത്. തുടർന്ന് ആളുകൾ നിരവധി വീടുകൾ അഗ്നിക്കിരയാക്കി. സംഘർഷം ആക്രമത്തിലേക്കും കലാപത്തിലേക്കും നീങ്ങിയതോടെ പൊലീസും, സർക്കാരും കർശന നടപടിയെടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ച മുതലാണ് പ്രദേശത്ത് അക്രമ സംഭവങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
മൽക്കാൻഗിരിയിലെ ഗോത്ര വിഭാഗക്കാരും സമീപ ഗ്രാമത്തിലുള്ള ബംഗാളി ഭാഷ സംസാരിക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഗോത്രവിഭാഗത്തില്‍പ്പെട്ട 51കാരിയുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെടുത്തതോടെയാണ് സംഘർഷങ്ങൾക്കു തുടക്കമായത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.