ഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിജിസിഎ. കഴിഞ്ഞ ദിവസമാണ് സഞ്ജയ് കെ. ബ്രഹ്മണെ അധ്യക്ഷനായ നാലംഗ സമിതി വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിലെ വിവരങ്ങൾ രഹസ്യമാണെന്നും വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണത്തിൽ കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇൻഡിഗോ സിഇഒക്കെതിരെ കനത്ത പിഴ അടക്കമുള്ള നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായേക്കും.
ഡിസംബർ 5 ന് രൂപീകരിച്ച കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയമാണ് നൽകിയത്. എന്നാൽ, സമയപരിധിയേക്കാൾ ഒരു ആഴ്ച കൂടുതൽ എടുത്താണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ വൻതോതിൽ തടസപ്പെടാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനവും വിലയിരുത്തലും നടത്തുവാനാണ് ഡിജിസിഎ രൂപീകരിച്ച നാലംഗ പാനലിനെ ചുമതലപ്പെടുത്തിയത്.
ഡിജിസിഎ ജോയിന്റ് ഡയറക്ടർ ജനറൽ സഞ്ജയ് കെ. ബ്രഹ്മണെ നയിക്കുന്ന സംഘത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അമിത് ഗുപ്ത, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർ കപിൽ മംഗ്ലിക്, ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർ ലോകേഷ് രാംപാൽ എന്നിവർ അംഗങ്ങളായിരുന്നു. ഡിസംബർ 1 മുതൽ 9 വരെ ഇൻഡിഗോ 4,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിലായിരുന്നു അന്വേഷണം. നടപടി11 ലക്ഷത്തിലധികം യാത്രക്കാരെ ബാധിക്കുകയും രാജ്യത്തെ ആഭ്യന്തര വിമാന യാത്രയെ സ്തംഭിപ്പിക്കുകയും ചെയ്തു.