ഗതാഗത കുരുക്ക് 
NATIONAL

ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നയം പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ

തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകും

Author : ന്യൂസ് ഡെസ്ക്

കർണാടക: ബെംഗളൂരു നഗരത്തിൽ നടപ്പാതകൾ വീണ്ടെടുക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും സമഗ്ര നയം പ്രഖ്യാപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നഗരത്തിലെ നടപ്പാതകൾ വ്യാപകമായി തെരുവ് കച്ചവടക്കാർ കൈയേറിയതിനെ തുടർന്ന് കാൽനടയാത്രയും ഗതാഗതവും ദുസ്സഹമായ സാഹചര്യത്തിലാണ് നടപടിയെന്ന് ശിവകുമാർ പറഞ്ഞു. എംഎൽഎമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത സമ്മേളനത്തിലാണ് നയം പ്രഖ്യാപിച്ചത്.

പുതിയ നയമനുസരിച്ച് തെരുവ് കടച്ചവടക്കാരെ നിയുക്ത തെരുവുകളിലേക്ക് പരിമിതപ്പെടുത്തും. ആർട്ടീരിയൽ സബ് ആർട്ടീരിയൽ റോഡുകളില തെരുവോര കച്ചവടക്കാരെ പൂർണമായും ഒഴിപ്പിക്കും. തെരുവോര കച്ചവടക്കാരെ നടപ്പാതകളിൽ നിന്ന് ഒഴിപ്പിക്കുന്നതിനൊപ്പം തെരുവോര കച്ചവടം പ്രോത്സാഹിപ്പിക്കുന്നതിനായി ഘടനാപരമായ സംവിധാനം കൊണ്ടു വരുമെന്ന് ശിവകുമാർ പറഞ്ഞു. ഇതിനായി 60,000ഓളം കച്ചവടക്കാർ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡും ഉന്തു വണ്ടിയും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവിലെ ഗതാഗത തിരക്ക് ഒഴിവാക്കാൻ കർശന നിയമങ്ങൾ നടപ്പാക്കുമെന്ന് ശിവകുമാർ അറിയിച്ചു. ഇതിൻ്റെ ഭാഗമായി റോഡിൽ വാഹനങ്ങൾ ഉപേക്ഷിച്ച് പോകുന്നതുൾപ്പെടെ നിരീക്ഷിക്കും. പാർക്കുകൾക്ക് സമീപമുള്ള പാർക്കിങ് നിയന്ത്രണങ്ങൾ തീരുമാനിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് വിട്ടു കൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

SCROLL FOR NEXT