NATIONAL

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 22 പേർ; ജാർഖണ്ഡിൽ അടിയന്തരാവസ്ഥ

ആനകൾ പലപ്പോഴും ഭക്ഷണവും വെള്ളവും തേടി മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുക പതിവാണ് പ്രത്യേകിച്ചും രാത്രിയിൽ

Author : ന്യൂസ് ഡെസ്ക്

റാഞ്ചി: കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തെ തുടർന്ന് ജാർഖണ്ഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. നിലവിലെ കണക്കനുസരിച്ച് പശ്ചിമ സിംഗ്ഭും ജില്ലയിൽ കാട്ടാന ആക്രമിച്ച് കൊന്നത് 22 പേരെയാണ്. കൂട്ടത്തിൽ നിന്ന് വേർതിരിഞ്ഞ് ജനവാസ മേഖലയോട് അടുത്തെത്തിയ ആനയാണ് ആളുകളെ ആക്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

മൃഗത്തെ നിരീക്ഷിക്കാനും പിടികൂടാനും വനംവകുപ്പ് നൂറിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് തവണയോളം ആനയെ കണ്ടെത്തി ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആന ഒരു ദിവസം ഏകദേശം 30 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആനകൾ ഇപ്പോക്ഷ മദം പൊട്ടിയ നിലയിലാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് ഉയരുന്ന ഒരു സ്വാഭാവിക ഘട്ടം, അത് ആനകളെ കൂടുതൽ പ്രകേപിതരാക്കും. അവരുടെ പ്രവർത്തികളെ കൂടുതൽ അപകടകരവും, മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത തരത്തിലും മാറ്റുന്നു. ഈ സ്ഥിതി സാധാരണയായി രണ്ട് മുതൽ മൂന്ന് മാസം വരെ നീണ്ടുനിൽക്കും. അതിനുശേഷം ആനകളുടെ പെരുമാറ്റം പതിയെ സ്ഥിരത കൈവരിക്കും.

ജാർഖണ്ഡിൽ ഏകദേശം 550 മുതൽ 600 വരെ ആനകളുണ്ട്, അതിൽ രണ്ട് പ്രധാന സംഘങ്ങൾ പലാമുവിലും തെക്കൻ ചോട്ടനാഗ്പൂരിലും സജീവമാണ്. എന്നാൽ ഒരു കൊമ്പൻ ഇത്രയധികം മരണങ്ങൾക്ക് കാരണമായത് അപൂർവ സംഭവമാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കുൽദീപ് മീണ പറഞ്ഞു. ആനകൾ പലപ്പോഴും ഭക്ഷണവും വെള്ളവും തേടി മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുക പതിവാണ് പ്രത്യേകിച്ചും രാത്രിയിൽ. അതുകൊണ്ട് വനങ്ങൾക്ക് സമീപമുള്ള ഗ്രാമങ്ങളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നതെന്ന് വന്യജീവികളുടെ സംഘടനയായ പിസിസിഎഫ് പറയുന്നു.

മറ്റ് ജില്ലകളിലും ആനകളുടെ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വീടുകളും വിളകളും നശിപ്പിച്ച് ആനകൾ നിരവധി പേരെ കൊന്നിട്ടുണ്ട്. ഈ അടുത്ത കാലത്ത് രാംഗഡിലും ബൊക്കാറോയിലും ആനകൾ ആളുകളെ ആക്രമിക്കുകയും സ്വത്തുവകകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജാർഖണ്ഡിൽ മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷങ്ങൾ പുതിയ കാര്യമല്ല. എന്നാൽ സമീപകാലത്ത് അത് കൂടുതൽ വഷളായിട്ടുണ്ട്.

2000-2025 കാലഘട്ടത്തിൽ ആനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ഏകദേശം 1,400 പേർ മരിക്കുകയും 600-ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 2026 ൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മനുഷ്യ-വന്യജീവി സംഘർഷമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

വനനശീകരണം, പ്രകൃതിദത്ത ആവാസ വ്യവസ്ഥകൾ കുറയുന്നത്, ആനകളുടെ പ്രദേശത്തേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം എന്നിവ കാരണം ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് നിർബന്ധിതരാകുകയാണ്. ഭയപ്പെടുമ്പോൾ, അവ ആളുകളെ ആക്രമിക്കുകയും മനുഷ്യജീവിതം അപകടത്തിലാക്കുകയും ചെയ്യും.

SCROLL FOR NEXT