ഡൽഹി: എസ്ഐആർ നടപ്പാക്കിയതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഞെട്ടിക്കുന്ന തോൽവി പിണഞ്ഞ വിഷയത്തിൽ പുതിയ ഹർജിയുമായി സമീപിക്കാൻ മമതാ ബാനർജിയോട് നിർദേശിച്ച് സുപ്രീം കോടതി. എസ്ഐആർ വഴി 91 ലക്ഷത്തിലധികം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് ഫലത്തെ സ്വാധീനിച്ചതായി ടിഎംസി ആരോപിച്ചിരുന്നു.
എസ്ഐആർ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം 2021ൽ തങ്ങൾ ജയിച്ച 31 നിയോജക മണ്ഡലങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് സുപ്രീം കോടതിയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. 2021ൽ തൃണമൂൽ സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതലായിരുന്നു 31 നിയോജക മണ്ഡലങ്ങളിൽ ഓരോന്നിലും കുറഞ്ഞ വോട്ടർമാരുടെ എണ്ണമെന്ന് പാർട്ടി എംപിയും മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജി കോടതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ചില സീറ്റുകളിലെ വോട്ടുകളുടെ വ്യത്യാസങ്ങൾ വളരെ കുറവാണെങ്കിലും, വോട്ടർ പട്ടിക ഒഴിവാക്കലിനെതിരെ അപ്പീൽ നൽകിയിട്ടുള്ള ആളുകളുടെ വോട്ടുകൾ ഉപയോഗിച്ച് അത് സ്വാധീനിക്കാൻ കഴിയുമെങ്കിലും അവർക്കൊപ്പം തൃണമൂൽ കോൺഗ്രസിന് സുപ്രീം കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്യാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് അറിയിച്ചു.
ബംഗാളിൽ 31 സീറ്റുകളിൽ ബിജെപി നേടിയ വിജയത്തേക്കാൾ വലിയ സംഖ്യയാണ് വോട്ടർ പട്ടികയിൽ നിന്നും തൊട്ടു മുമ്പായി ഒഴിവാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ചില സാഹചര്യങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടുകളുടെ എണ്ണവും, ആ മണ്ഡലങ്ങളിൽ ടിഎംസി സ്ഥാനാർഥികൾ തോറ്റ മാർജിനും തമ്മിൽ വലിയ സാമ്യമുണ്ടെന്നും പാർട്ടിക്ക് വേണ്ടി ഹാജരായ കല്യാൺ ബാനാർജി സുപ്രീം കോടിതിയിൽ വാദിച്ചു.
5000ത്തിലധികം പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഒരു മണ്ഡലത്തിൽ ഒരു തൃണമൂൽ സ്ഥാനാർഥി 862 വോട്ടുകൾക്ക് പരാജയപ്പെട്ട ഒരു സംഭവവും മമതാ ബാനർജി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം ഏകദേശം 32 ലക്ഷമാണെന്നും, വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയതിനെതിരായ 35 ലക്ഷത്തിലധികം അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടപ്പുണ്ടെന്നും മമതാ ബാനർജി ചൂണ്ടിക്കാട്ടി.