NATIONAL

ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ അധ്യക്ഷയായി പി.കെ. ശ്രീമതി തുടരും; കനീനിക ഘോഷ് ജനറല്‍ സെക്രട്ടറിയാകും

കേരളത്തില്‍ നിന്ന് 15 പേരാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Author : കവിത രേണുക

ന്യൂഡല്‍ഹി: ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ അധ്യക്ഷയായി പി.കെ. ശ്രീമതി തുടരും. കനീനിക ഘോഷ് ജനറല്‍ സെക്രട്ടറിയാകും. ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14ാമത് ദേശീയ സമ്മേളനം ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

മറിയം ധാവളെയെ മാറ്റിയാണ് കോനെനിക ഘോഷിനെ ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള സിപിഐഎം നേതാവാണ് കോനെനിക ഘോഷ്.

പി.കെ. ശ്യാമളയെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. മുന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി കേന്ദ്ര കമ്മിറ്റിയില്‍ തുടരും. കേരളത്തില്‍ നിന്ന് 15 പേരാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

കെ.കെ. ശൈലജ, പി.കെ. സൈനബ, പി. സതീദേവി, സൂസന്‍ കോടി, സുജാത സി.എസ്., എന്‍. സുകന്യ, കെ.എസ്. സലീഖ, അഡ്വ. എം.ജി. മീനാംബിക, അഡ്വ. കെ.പി. സുമതി, പ്രൊഫ. ആര്‍ ബിന്ദു, അഡ്വ. പുഷ്പദാസ്, ഇ. പത്മാവതി, കെ.കെ. ലതിക, ഗീന കുമാരി, പി.കെ. ശ്യാമള എന്നിവരാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍.

തിങ്കളാഴ്ചയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനം ഹൈദരാബാദില്‍ കൊടിയേറിയത്. ചന്ദ്രകല പാണ്ഡേ വേദിയില്‍ നടിയും നാടക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ എം. രോഹിണിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

നേരത്തെ തിരുവനന്തപുരത്ത് വച്ച് നടന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സൂസന്‍ കോടിയെയും ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെയും ഒഴിവാക്കിയിരുന്നു. പി.പി. ദിവ്യ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഒഴിവാക്കല്‍ നടപടിയെന്ന് ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി അറിയിച്ചിരുന്നു. സിഎസ് സുജാതയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി. കെഎസ് സലീഖയെയായിരുന്നു പുതിയ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്.

SCROLL FOR NEXT