Modi visit Lok Nayak Hospital Delhi Source: X / PTI
NATIONAL

ഭൂട്ടാനിൽ നിന്ന് തിരിച്ചെത്തി; സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് മോദി

സ്ഫോടനത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്ന് സന്ദർശനശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയതിന് പിന്നാലെയാണ് ലോക് നായക് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ മോദി സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭ സുരക്ഷ കാബിനറ്റ് കമ്മിറ്റി യോഗം ചേരും. സ്ഫോടനത്തിൻ്റെ സൂത്രധാരനായ ഉമർ മുഹമ്മദ് ജോലിചെയ്തിരുന്ന അൽ ഫലാഹ് മെഡിക്കൽ കോളജ് എന്‍ഐഎ സംഘം ഇന്ന് സന്ദർശിച്ചേക്കും.

സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള വരെ, ലോക് ആശുപത്രിയിലെത്തി കണ്ട പ്രധാനമന്ത്രി, ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതി ഡോക്ടർമാരുമായി സംസാരിച്ചാണ് മടങ്ങിയത്. രണ്ട് ദിവസത്തെ ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലെത്തിയതിന് പിന്നാലെയായിരുന്നു സന്ദർശനം. സ്ഫോടനത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്ന് സന്ദർശനശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

സ്ഫോടനക്കേസ് അന്വേഷണത്തിനായി NIA പത്തംഗ പ്രത്യേക സംഘം രൂപീകരിച്ചു. കേരള കേഡർ IPS വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ അന്വേഷണം ഏറ്റെടുക്കും. ഇതിനിടെ മുഖ്യ ആസൂത്രകന്‍ ഉമർ മുഹമ്മദ് സ്ഫോടനത്തിനുപയോഗിച്ച ഐ20 കാർ വിറ്റ കാർ ഡീലറെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സോനു എന്നയാളാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 15 ആയി. ഡെൽഹി, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ എൻഐഎ സംഘം വ്യാപകപരിശോധന തുടരുകയാണ്. തെളിവുശേഖരണത്തിനിടെ സ്ഫോടനത്തിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സ്ഫോടനത്തിന് മുന്‍പ് ഉമർ, കൊണാട്ട് പ്ലേസ്, മയൂര്‍ വിഹാര്‍, ഐടിഒ അടക്കം വിവിധയിടങ്ങളിൽ വാഹനവുമായി സഞ്ചരിച്ചതിന്‍റെ ദൃശ്യങ്ങളടക്കം നിർണ്ണായക തെളിവുകളാണ് പുറത്തുവരുന്നത്. ഉമർ മുഹമ്മദ് അടക്കമുള്ളവർ ജോലിചെയ്തിരുന്ന അൽ ഫലാഹ് സർവകലാശാല അന്വേഷണത്തിൻ്റെ നിഴലിലായതിന് പിന്നാലെ പ്രസ്താവനയുമായി രംഗത്തെത്തി. അറസ്റ്റിലായവർ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവർ മാത്രമാണെന്നാണ് സർവകലാശാലയുടെ വിശദീകരണം. ഇതിനിടെ അറസ്റ്റിലായ ഡോ ഷഹീൻ സയ്യിദിൻ്റെ മുൻ ഭർത്താവ് പ്രതികരണവുമായി രംഗത്തെത്തി. ഏതെങ്കിലും മതത്തിൽ ഷഹീൻ തീവ്രമായി വിശ്വസിച്ചിരുന്നില്ല, വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് വേർപിരിഞ്ഞതെന്നും ഡോ ഹയാത്ത് സഫർ പറഞ്ഞു.

ചാവേര്‍ സ്ഫോടനമല്ല നടന്നതെന്ന് എന്‍ഐഎ സൂചന നല്‍കിയതോടെ സ്ഫോടനം നടന്നത് അബദ്ധത്തിലാണെന്ന സംശയവും ബലപ്പെടുകയാണ്. സ്ഫോടക വസ്തുക്കൾ മറ്റെവിടേക്കെങ്കിലും മാറ്റാൻ ശ്രമിക്കുമ്പോൾ സ്ഫോടനം നടന്നതാവാമെന്നാണ് നിഗമനം. ഐഇഡി സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഐഇഡിയിലെ വസ്തുക്കള്‍ കൃത്യമായി സംയോജിപ്പിച്ചിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അതിനാലാണ് സ്ഫോടനത്തിന്റെ ആഘാതം പരിമിതപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. തലസ്ഥാനത്തെ അതീവ സുരക്ഷാമേഖലയിൽ പോലും സുരക്ഷാവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ വിമർശനം ശക്തമാവുകയാണ്.

SCROLL FOR NEXT