ഡൽഹി: കരൂരിൽ വിജയ് നടത്തിയ ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ച അപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം ദൗർഭാഗ്യകരവും അങ്ങേയറ്റം ദുഃഖകരവുമാണെന്നും, ഈ നിമിഷം മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
അപകടത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടുക്കം രേഖപ്പെടുത്തി. കരൂരിലെ അപകടം അഗാധമായ വേദനയുണ്ടാക്കിയെന്ന് അമിത് ഷായും പറഞ്ഞു. കരൂരിലെ ദുരന്തം ഹൃദയഭേദകമാണെന്നാണ് രജനികാന്ത് പ്രതികരിച്ചത്. അപകട വാർത്ത കേട്ട് നെഞ്ച് തകരുന്നുവെന്ന് നടൻ കമൽഹാസനും പ്രതികരിച്ചു.
നേരത്തെ മഹാദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിലും പ്രതികരിച്ചിരുന്നു. ജനപ്രതിനിധികളും മന്ത്രിമാരും യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തര സഹായമെത്തിക്കുന്ന പൊലീസുമായും ആരോഗ്യപ്രവർത്തകരുമായി സഹകരിക്കണം എന്നാണ് സ്റ്റാലിൻ സമൂഹ മാധ്യമത്തിലൂടെ അഭ്യർഥിച്ചത്.
"കരൂരിൽ നിന്ന് വരുന്ന വാർത്തകൾ ആശങ്കാജനകമാണ്. സംഭവത്തിൽ അടിയന്തരമായി ഇടപെടാൻ മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനക്കൂട്ടത്തിനിടയിൽ കുടുങ്ങി ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൊതുജനങ്ങൾക്ക് അടിയന്തര വൈദ്യ ചികിത്സ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടറോടും നിർദേശിച്ചു. തിരുച്ചിറപ്പള്ളി ജില്ലയിലെ മന്ത്രിയോടും ഇടപെടാൻ ഞാൻ നിർദേശിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. കൂടാതെ അവിടുത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വേഗത്തിൽ നടപടിയെടുക്കണമെന്ന് എഡിജിപിയോട് ആവശ്യപ്പെട്ടു. പൊതുജനങ്ങൾ ഡോക്ടർമാരുമായും പൊലീസുമായും സഹകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," എം.കെ. സ്റ്റാലിൻ എക്സിൽ കുറിച്ചു.