ലഖ്നൗ: അയോധ്യ രാമക്ഷത്രത്തിന്റെ ആദ്യ സിഇഒ ആയി റിട്ടയേർഡ് എയർമാർഷൽ ജിതേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു. വിദഗ്ധ സമിതി നിർദേശിച്ച മൂന്ന് പേരുകളിൽ നിന്നാണ് ജിതേന്ദ്രയെ സിഇഒ ആയി തെരഞ്ഞടുത്തത്. അയോധ്യ ട്രസ്റ്റിലേക്ക് പുതിയ മൂന്ന് പേരെയും നിയമിച്ചിട്ടുണ്ട്. മദന്‍ മോഹന്‍ പാണ്ഡ്യ, മഹേഷ് ഭഗ്ചണ്ഡക, നിര്‍മല യാദവ് എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. 5000 അപേക്ഷകരുള്ള പട്ടികയില്‍ നിന്നാണ് ജീതേന്ദ്ര മിശ്രയെ സിഇഒയായി നിയമിച്ചത്.
ക്ഷേത്രത്തിലെ ജീവനക്കാരും അധികൃതരും ഉള്‍പ്പെട്ടതായി ആരോപണമുള്ള സംഭാവനാക്കൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് സിഇഒയെ നിയമിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിലും ഭരണത്തിലും സാമ്പത്തിക വിഷയങ്ങളിലും എല്ലാം ഇനി മേൽനോട്ട ചുമതല സിഇഒക്ക് ആയിരിക്കും. ഹിന്ദു മതവിശ്വാസിയായിരിക്കണമെന്നും ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുന്നയാളായിരിക്കണമെന്നും ശുദ്ധ സസ്യാഹാരിയായിരിക്കണമെന്നും മദ്യപാനം പൂര്‍ണമായും ഒഴിവാക്കുന്നയാളായിരിക്കണമെന്നും നിബന്ധനകളിലുണ്ട്.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് വ്യോമസേനയുടെ വെസ്റ്റേൺ കമാൻഡ് ചീഫ് ആയി പ്രവർത്തിച്ച ജിതേന്ദ്ര മിശ്ര, 38 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ മെയിൽ ആണ് വിരമിച്ചത്. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ബെംഗളൂരുവിലെ എയര്‍ഫോഴ്‌സ് ടെസ്റ്റ് പൈലറ്റ്‌സ് സ്‌കൂള്‍, അമേരിക്കയിലെ എയര്‍ കമാന്‍ഡ് സ്റ്റാഫ് കോളേജ്, യുകെയിലെ റോയല്‍ കോളേജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് എന്നിവിടങ്ങളിലാണ് ജീതേന്ദ്ര മിശ്രയുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജീതേന്ദ്ര മിശ്ര ഇന്ത്യന്‍ വ്യോമസേനയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1986 ഡിസംബറില്‍ വ്യോമസേനയില്‍ ഫൈറ്റര്‍ പൈലറ്റായാണ് ജീതേന്ദ്ര മിശ്ര കമ്മീഷന്‍ ചെയ്തത്.