ഡൽഹി: പാർട്ടിയിലെ വിമത എംപിമാരെ അധിക്ഷേപിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗട്ട് എംപി. ഞങ്ങളുടെ ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ഓപ്പറേഷൻ ടൈഗർ എന്ന പേരിൽ ഭരണകക്ഷിയെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനെതിരെയും പാർട്ടി രാഷ്ട്രീയമായി പോരാട്ടം തുടരുമെന്ന് സഞ്ജയ് റൗട്ട് പറഞ്ഞു.
മഹാരാഷ്ട്രയിലെ ജനങ്ങൾ ഈ വിശ്വാസ വഞ്ചനയ്ക്ക് മാപ്പ് നൽകില്ല. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർ ആദ്യം സ്ഥാനങ്ങൾ രാജിവച്ച് വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമത എംപിമാരെക്കുറിച്ച് പല തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നുണ്ട്. അവർ അത് നിഷേധിക്കണം. അല്ലെങ്കിൽ ഇത്തവണ മഹാരാഷ്ട്രയിലെ ജനങ്ങൾ നിശബ്ദത പാലിക്കില്ലെന്നും സഞ്ജയ് റൗട്ട് മുന്നറിയിപ്പ് നൽകി.
പാർട്ടി എംപിമാർക്ക് പിളർപ്പ് സൃഷ്ടിക്കാൻ പണം വാഗ്ദാനം ചെയ്തതായി റൗട്ട് ആരോപിച്ചു. എംപിമാർക്ക് 15 കോടി രൂപ വീതം എത്തിച്ചുവെന്നും, തുടർന്ന് അവർ നന്ദേഡ്, പൂനെ എന്നിവയുൾപ്പെടെ മൂന്ന് സ്ഥലങ്ങളിൽ നിന്ന് ചാർട്ടർ വിമാനങ്ങളിൽ കയറിയതായും വിവരമുണ്ടെന്നും റൗട്ട് പറഞ്ഞു .
ഒമ്പത് എംപിമാരിൽ ഏഴ് പേർ ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഭരണകക്ഷിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് സഞ്ജയിൻ്റെ വാർത്താസമ്മേളനം.