NATIONAL

'സ്‌നേഹമാണെല്ലാം...സിജെപിയെ കൊണ്ട് കാര്യമില്ല'; 'ഇഷ്‌ക് കരോ പാര്‍ട്ടി'യുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു

തൃണമൂല്‍ എംപി മഹുവ മൊയിത്രയെ പാര്‍ട്ടിയിലേക്ക് കട്ജു ക്ഷണിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ചര്‍ച്ചയായ കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പുതിയ മുന്നേറ്റവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. 'ഇഷ്‌ക് കരോ പാര്‍ട്ടി'യുമായാണ് കട്ജു രംഗത്തെത്തിയത്. സ്‌നേഹം പങ്കുവയ്ക്കാനുള്ള പാര്‍ട്ടി എന്നര്‍ഥത്തിലാണ് കട്ജുവിന്റെ പുതിയ മുന്നേറ്റം.

തൃണമൂല്‍ എംപി മഹുവ മൊയിത്രയെ പാര്‍ട്ടിയിലേക്ക് കട്ജു ക്ഷണിച്ചിട്ടുണ്ട്. സിജെപിക്കെതിരെ നിരന്തരം എക്‌സില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നയാളാണ് കട്ജു. ഇതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. താന്‍ തന്നെയാണ് പാര്‍ട്ടിയുടെ രക്ഷാധികാരിയെന്നും കട്ജു പറഞ്ഞു.

കട്ജു എക്‌സില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ പ്രകാരം അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ജോലി ചെയ്യുന്ന ഇര്‍ഫാന്‍ അലിയെന്ന ആളാണ് ഇഷ്‌ക് പാര്‍ട്ടിയുടെ അധ്യക്ഷന്‍. പാര്‍ട്ടിയുടെ വൈബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും കട്ജു അറിയിച്ചിരുന്നു.

'ഇഷ്‌ക് കരോ പാര്‍ട്ടി' എന്ന് പേരിടുന്നതിലൂടെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള ഇഷ്ടമാണോ എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ അങ്ങനെ അല്ലെന്നും ഈ രാജ്യത്ത് ദാരിദ്ര്യവും കുട്ടികളിലെ പോഷകാഹാര കുറവും തൊഴിലില്ലായ്മയും ഒക്കെയുണ്ട്. ഇത് പരിഹരിക്കാന്‍ ആളുകള്‍ക്കിടയിലെ ഐക്യത്തിലൂടെയേ സാധിക്കൂ എന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു പേര് എന്നും കട്ജു പറയുന്നു.

'ജാതിക്കും മതത്തിനും അപ്പുറം നമ്മുടെ ജനങ്ങളോട് നമ്മള്‍ സ്‌നേഹം കാത്തു സൂക്ഷിക്കണം,' എന്നാണ് മാര്‍ക്കണ്ഡേ കട്ജു പറഞ്ഞത്.

അതേസമയം കോക്രോച്ച് ജനതാപാര്‍ട്ടിക്കെതിരെയും അഭിജീത് ദിപ്‌കെയ്‌ക്കെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് കട്ജു ഉയര്‍ത്തിയത്. ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയ കട്ജു അഭിജീത് ദിപ്‌കെയെ വിഡ്ഢിയെന്നും വിളിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതുകൊണ്ടും കാര്യമില്ലെന്നും കട്ജു വിമര്‍ശിക്കുന്നുണ്ട്.

SCROLL FOR NEXT