നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക് 
NATIONAL

കേന്ദ്രസർക്കാർ അനുരഞ്ജന പാതയിൽ; നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്, പോരാട്ടത്തിന് നന്ദി പറഞ്ഞ് സിജെപി

ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ നടപടി ആവശ്യപ്പെട്ട് 26 ദിവസം നീണ്ട് നിന്ന് നിരാഹാര സമരം സോനം വാങ്ചുക്ക് അവസാനിപ്പിച്ചു. ഡൽഹിയിലെ മേദാന്ത ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും, ജിതേന്ദ്രസിങും ചർച്ച നടത്തിയതിന് പിന്നാലെയാണ് വാങ്ചുക്ക് സമരം അവസാനിപ്പിച്ചത്.

തുടർന്ന് കേന്ദ്രമന്ത്രിമാരും സോനത്തിൻ്റെ ഭാര്യ ഗീതാഞ്ജലിയും ചേർന്ന് വെള്ളം നൽകി. വാങ്ചുക്കും സിജെപിയും ഉയർത്തിയ ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന പ്രതിഷേധക്കാരുടെ പ്രധാന ആവശ്യത്തിൽ കേന്ദ്രം ഉറപ്പ് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

സോനം വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി വഷളായതോടെയാണ് സർക്കാർ അനുനയപാതയിലെത്തിയത്. അതേസമയം ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. രാജ്യത്തെ ഞെട്ടിച്ച പോരാട്ടമാണ് വാങ്ചുക്ക് നടത്തിയതെന്നും അതിന് നന്ദിയുണ്ടെന്നും ദീപ്കെ പറഞ്ഞു.

അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വാസവും നന്ദിയുമുണ്ടെന്നും സ്വന്തം ജീവൻ പണയം വെച്ച് പോരാടിയ അദ്ദേഹത്തിൻ്റെ ജീവൻ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും ദീപ്കെ പറഞ്ഞു. ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി അറിയിച്ചു.

SCROLL FOR NEXT