ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയെ വിലക്കി സുപ്രീം കോടതി. സുപ്രീം കോടതിയുടെ അസാധാരണവും അപൂർവവുമായ നടപടിയാണിത്. ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവില്‍ ഗുരുതര പിഴവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ജഡ്ജി വിരമിക്കുന്ന കാലത്തോളം ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഉത്തരവ്.
അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രശാന്ത് കുമാറിനെതിരെയാണ് നടപടി. സിവില്‍ തര്‍ക്കം ക്രിമിനല്‍ കേസാക്കി മാറ്റിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നടപടി. ഏറ്റവും മോശമായ ഉത്തരവുകളില്‍ ഒന്ന് എന്നാണ് സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിയുടെ നടപടിയെ വിശേഷിപ്പിച്ചത്.
പ്രശാന്ത് കുമാറിന് ക്രിമിനല്‍ കേസുകളുടെ ഉത്തരവാദിത്തം നല്‍കരുതെന്നും ഡിവിഷന്‍ ബെഞ്ചില്‍ സീനിയര്‍ ജഡ്ജിയുടെ കൂടെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
സിവില്‍ സ്വഭാവമുള്ള ബിസിനസ് ഇടപാടില്‍ ബാക്കി തുക നല്‍കിയില്ലെന്ന് ആരോപിക്കപ്പെട്ട കമ്പനിക്കെതിരായ മജിസ്ട്രേറ്റിന്റെ സമന്‍സ് ഉത്തരവ് റദ്ദാക്കാന്‍ ഹൈക്കോടതി ജഡ്ജി വിസമ്മതിച്ചിരുന്നു. തുക തിരിച്ചുപിടിക്കാനായി പരാതിക്കാരനോട് സിവില്‍ പരിഹാരം തേടാന്‍ ആവശ്യപ്പെടുന്നത് യുക്തിരഹിതവും സമയമെടുക്കുന്നതുമാണെന്നായിരുന്നു ജഡ്ജിയുടെ വാദം.
ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവ് തെറ്റാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, തുക തിരിച്ചു പിടിക്കാന്‍ പരാതിക്കാരന് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ അനുവദിക്കണമെന്ന് പറയുന്ന പരിധിവരെ ജഡ്ജി പോയെന്നും ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയെ പോലും പരിഹസിക്കുന്നതാണ് ജഡ്ജിയുടെ നിലപാടെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സമന്‍സ് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിഖര്‍ കെമിക്കല്‍സ് സമര്‍പ്പിച്ച അപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ലളിത ടെക്‌സ്റ്റെയില്‍സ് ശിഖര്‍ കെമിക്കല്‍സിന് 52.34 ലക്ഷം രൂപയുടെ സാധനങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ 47.75 ലക്ഷം രൂപ ശിഖര്‍ കെമിക്കല്‍സ് നല്‍കിയെങ്കിലും ബാക്കി തുക നല്‍കിയിരുന്നില്ല. തുക തിരിച്ചു കിട്ടാന്‍ ലളിത ടെക്‌സ്റ്റെയില്‍സ് ശിഖര്‍ കെമിക്കല്‍സിനെതിരെ ക്രിമിനല്‍ കേസ് നല്‍കി. തുടര്‍ന്ന് മജിസ്റ്റീരിയല്‍ കോടതി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും ശിഖര്‍ കെമിക്കല്‍സിന് സമന്‍സ് അയക്കുകയും ചെയ്തു.
എന്നാല്‍, സിവില്‍ സ്വഭാവമുള്ള തര്‍ക്കമാണിതെന്ന് വാദിച്ചു കൊണ്ട് ശിഖര്‍ കെമിക്കല്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, തുക തിരിച്ചുപിടിക്കാന്‍ പരാതിക്കാരനോട് സിവില്‍ പരിഹാരം തേടാന്‍ ആവശ്യപ്പെടുന്നത് സമയംകളയലും യുക്തിരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതിക്കു മുന്നില്‍ ഹര്‍ജി എത്തിയത്.