ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്റെ എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് എന്‍ഡിഎ ചരിത്ര വിജയം നേടിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷി ആരാകുമെന്നതിൽ ജെഡിയുവും ബിജെപിയും മത്സരത്തിലാണ്. ആര്‍ജെഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്ന് തന്നെ മാഞ്ഞുപോയിരിക്കുന്നു.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വേണ്ടപോലെ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ബിഹാര്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഒരുപോലെ നിര്‍ണായകമായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന തിരിച്ചടിയുടെ തുടര്‍ച്ചയായി ബിഹാറും മാറിയിരിക്കുന്നു.
വോട്ട് ചോരി അടക്കം ബിജെപിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ ബിഹാറിലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വലിയ വോട്ട് കൊള്ള തന്നെ നടന്നിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതിനുള്ള തെളിവുകളും നിരത്തി. എന്നാല്‍ തെരഞ്ഞെടുപ്പ് ചിത്രത്തിലേക്കെത്തിയപ്പോള്‍ അതൊന്നും തന്നെ മാറ്റത്തിന്റെ കാറ്റ് വീശാന്‍ കാരണമായില്ലെന്ന് വേണം കരുതാന്‍.
ഇക്കുറിയും കോണ്‍ഗ്രസിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു ബിഹാറില്‍. 61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് നാല് സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് സീറ്റുകള്‍ മാത്രമാണ് ഇത്തവണ നേടിയിരിക്കുന്നതെന്ന വസ്തുതയുമുണ്ട്. എന്‍ഡിഎ സഖ്യം ചരിത്രപരമായ വിജയത്തിലേക്ക് എത്തുമ്പോള്‍ ഭൂരിപക്ഷത്തിലും മഹാഗഡ്ബന്ധന്‍ ഏറെ പിന്നോട്ട് പോയിരിക്കുന്നു. തേജസ്വി യാദവിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതിന് കോണ്‍ഗ്രസും ഒരു ഘടകമായെന്ന് തന്നെ വിലയിരുത്തേണ്ടി വരും.
2020 ലെ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ ശക്തമായ പ്രചാരണങ്ങള്‍ നടത്തിയിട്ടും കോണ്‍ഗ്രസിന് മാറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. മത്സരിച്ച 70 സീറ്റുകളില്‍ 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. 2020ല്‍ 75 സീറ്റുകളില്‍ വിജയിച്ച ആര്‍ജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ ഇക്കുറി അതും മാറി മറിഞ്ഞിരിക്കുകയാണ്.
ആര്‍ജെഡിയുടെ വിജയത്തിന് കോണ്‍ഗ്രസ് വിലങ്ങുതടിയോ?
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം ഇക്കുറി വോട്ടര്‍ അധികാര്‍ യാത്രയിലായിരുന്നു. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ കോണ്‍ഗ്രസ് അണികളേക്കാള്‍ കൂടുതല്‍ ആര്‍ജെഡി പ്രവര്‍ത്തകരായിരുന്നുവെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാനാവില്ല. പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം. എന്നാല്‍ വോട്ട് ചോരി ആരോപണത്തില്‍ ഉന്നയിക്കപ്പെട്ടിരുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ എത്രത്തോളം ആഴത്തില്‍ ജനങ്ങളിലേക്ക് എത്തിയിരുന്നുവെന്ന ചോദ്യം നിര്‍ണായകമാണ്. അതിന് കോണ്‍ഗ്രസും ആര്‍ജെഡിയുമടങ്ങുന്ന ഇന്‍ഡ്യാ സഖ്യം എത്രത്തോളം പ്രവര്‍ത്തിച്ചുവെന്നതും ചോദ്യമാണ്. പ്രധാനമായും ദളിത് വോട്ടുകളും സ്ത്രീ വോട്ടുകളും മുസ്ലീം വോട്ടുകളുമുള്ള ബിഹാറില്‍ ആ വോട്ട് ഇന്‍ഡ്യാ സഖ്യത്തില്‍ നിന്ന് എന്തുകൊണ്ട് അകന്നു പോകുന്നുവെന്ന് വിലയിരുത്തല്‍ നടത്തുന്നതില്‍ നിന്നും ആര്‍ജെഡി ഇനിയും മഹാഗഡ് ബന്ധനും ഇനിയും പിന്നോട്ട് പോയിക്കൂടാ.
രാഷ്ട്രീയത്തിനപ്പുറം അധികാരം മാത്രമായിരുന്നു എക്കാലത്തും ഒന്‍പത് തവണയിലേറെയായി ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന നിതീഷ് കുമാറിന് ലക്ഷ്യം. എന്‍ഡിഎ പിന്തുണയിലും ആര്‍ജെഡി പിന്തുണയിലും മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ ഇത്തവണയും അതേ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണ് ഇരിക്കുന്നത്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി കൊണ്ട് തന്നെയായിരുന്നു ഇക്കുറിയും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണമെങ്കിലും ചിരാഗ് പാസ്വാനെയടക്കം മുന്നില്‍ നിര്‍ത്തിക്കൊണ്ട് നേരിട്ട തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എന്താകും എന്‍ഡിഎയില്‍ സംഭവിക്കുകയെന്നത് കണ്ടറിയേണ്ടിയിരിക്കും.
തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ച ഘട്ടം മുതല്‍ മഹാഗഡ്ബന്ധനകത്ത് സ്ഥാനാര്‍ഥി തര്‍ക്കം നിലനിന്നിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമാണ് മഹാഗഡ്ബന്ധന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം സമ്പൂര്‍ണമാകുന്നത്. അപ്പോഴും തങ്ങളെ തടഞ്ഞെന്ന് ജെഎംഎമ്മിന് വോട്ട് നിഷേധിക്കുകയും ഇത്തവണ മത്സരത്തിനില്ലെന്ന് ജെഎംഎം പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് സീറ്റുകൡലാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ചത്. 20 സീറ്റുകളില്‍ സിപിഐഎംഎല്‍, സിപിഐഎം സിപിഐ തുടങ്ങിയ ഇടത് പാര്‍ട്ടികളും മത്സരിച്ചു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല.
തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കിയതിലും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കള്ളവോട്ടെന്ന പേരില്‍ പ്രതിപക്ഷത്തിന്റേതടക്കമുള്ള വോട്ടുകള്‍ വെട്ടിയെന്ന് ഗുരുതരമായി ആരോപണം ഉന്നയിക്കപ്പെടുന്നതിനിടയില്‍ കൂടിയാണ് ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും പിന്നോട്ട് പോക്കിനെ ചര്‍ച്ചയാകുന്നത്.
യുപി ആവര്‍ത്തിക്കുന്ന ബിഹാര്‍
2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിനും വലിയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. പ്രിയങ്ക ഗാന്ധിയ്ക്കായിരുന്നു തെരഞ്ഞെടുപ്പ് ചുമതല. 40 ശതമാനം സ്ത്രീകളെയും 40 ശതമാനം യുവാക്കളെയും മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് അതൊന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാനായില്ല.
യുപിയില്‍ 258 സീറ്റുകള്‍ നേടി ബിജെപി ഒറ്റ കക്ഷിയായപ്പോള്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി മത്സരിച്ച 347 സീറ്റുകളില്‍ നേടിയത് 107 സീറ്റുകളാണ്. 399 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസിന് പക്ഷെ രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു.
കോൺഗ്രസിന്‍റെ തുടർച്ചയായ പരാജയങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വം കൂടിയാണ്. ബിഹാറിലെ തോൽവിയോടെ ഇനിയും രാഹുലിന് കോൺഗ്രസിനെ നയിക്കാനാവുമോ എന്ന ചോദ്യം കോൺഗ്രസിന്‍റെ അസ്തിത്വത്തിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.