യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രസംഗം കനത്ത മാനസികാഘാതം ഉണ്ടാക്കിയെന്ന പരാതിയുമായി പൊലീസ് ഉദ്യോഗസ്ഥൻ്റെ അമ്മ. പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിലെ പ്രസംഗമാണ് മാനസികാഘാതത്തിന് കാരണമായതെന്ന് സിപിഒ ശ്രീരാജിന്‍റെ അമ്മ വത്സമ്മ പറഞ്ഞത്.
പ്രസംഗത്തില്‍ സ്ത്രീത്വത്തെ ചോദ്യം ചെയ്തുവെന്നും രണ്ടു ദിവസത്തോളം ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നെന്നും വത്സമ്മ പറയുന്നു.
തുമ്പമൺ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ ഇലവുംതിട്ട സിപിഒ ശ്രീരാജ്, കോൺഗ്രസ് പ്രവർത്തകർക്കെതിരെ ലാത്തി ഉപയോഗിച്ച് നരനായാട്ട് നടത്തി എന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. എന്നാൽ വീട്ടിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് പ്രതിഷേധവും നേതാക്കളുടെ പ്രസംഗവും കനത്ത മാനസികാഘാതം ഉണ്ടാക്കിയെന്നാണ് ശ്രീരാജിൻ്റെ അമ്മ പറയുന്നത്.
പൊലീസ് സ്വമേധയാ ഫയൽ ചെയ്ത കേസിൽ നിസ്സാര വകുപ്പുകളാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും പ്രസംഗം നടത്തിയ അനീഷ് വരിക്കണ്ണാമലയുടെ പേര് പോലും എഫ്ഐആറിൽ ഇല്ലെന്നും അമ്മ പറഞ്ഞു. ഡ്യൂട്ടി നിർവഹിച്ച ശ്രീരാജിൻ്റെ വീട്ടിലേക്ക് മാത്രം എന്തിനായിരുന്നു പ്രതിഷേധമെന്നും അമ്മ ചോദിക്കുന്നു.
പ്രതിഷേധ പ്രകടനത്തില്‍ മൈക്ക് ഉപയോഗിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് അനുവാദമില്ലായിരുന്നു. പക്ഷേ ആരും ഇത് ചോദ്യം ചെയ്തില്ല. ഈ മൈക്കിലൂടെയാണ് കുടുംബാംഗങ്ങളെയെല്ലാം അസഭ്യം പറഞ്ഞത്. അതുകൊണ്ടാണ് ജില്ല പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയതെന്നും തനിക്കും കുടുംബത്തിനും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വത്സമ്മ പ്രതികരിച്ചു.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പാരംഭിച്ചപ്പോൾ മുതൽ സിപിഎം കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് സംഘർഷാവസ്ഥ നിലനിന്നിരുന്നു. കള്ളവോട്ട് രേഖപ്പെടുത്താനെത്തുന്നവരെ കോൺഗ്രസ് പ്രവർത്തകർ കാണിച്ചു കൊടുത്തിട്ടും നടപടിയുണ്ടായില്ലായെന്നാണ് കോണ്‍ഗ്രസ് ആരോപണം. തുടർന്ന് നടന്ന സംഘർഷങ്ങളാണ് ലാത്തിച്ചാർജില്‍ കലാശിച്ചത്.