ഉപഭോക്താവിനെ കബളിപ്പിച്ച ഓൺലൈൻ വ്യാപാരിക്ക് 30,000 രൂപ പിഴയിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഓൺലൈൻ ആയി വാങ്ങിയ സ്മാർട്ട് വാച്ചിന്‍റെ നിറം മാറി നൽകിയ സംഭവത്തിലാണ് പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്. എറണാകുളം, തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ്, ബാംഗ്ലൂരിലെ സംഗീത മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വിൽപന വർധിപ്പിക്കുന്നതിനും, അമിത ലാഭത്തിനും വേണ്ടി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് സേവനത്തിലെ ന്യൂനതയും, അധാർമികമായ വ്യാപാരരീതിയുമാണെന്നും കോടതി വ്യക്തമാക്കി.
ബന്ധുവിന്റെ വിവാഹ ചടങ്ങിന് അണിയാനായി കറുത്ത സ്മാർട്ട് വാച്ച് ആണ് പരാതിക്കാരൻ ഓൺലൈനായി ഓർഡർ ചെയ്തത്. 3999/- രൂപ ഗൂഗിൾ പേ വഴി നൽകുകയും ചെയ്തു. എതിർകക്ഷി വാഗ്ദാനം ചെയ്ത പ്രകാരം കൊറിയറിൽ വാച്ച് ലഭിച്ചുവെങ്കിലും, ബോക്സ് തുറന്നപ്പോൾ കറുത്ത വാച്ചിന് പകരം പിങ്ക് നിറത്തിലുള്ള സ്മാർട്ട് വാച്ചാണ് ഉപഭോക്താവിന് ലഭിച്ചത്. ബോക്സ് തുറക്കുന്നതിന്റെ വീഡിയോ സഹിതം എതിർകക്ഷിക്ക് പരാതി നൽകി. പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്ന് എതിർകക്ഷിയുടെ ഇൻസ്റ്റഗ്രാം പേജ് വഴി പരാതി പറഞ്ഞപ്പോൾ 24 മണിക്കൂറിനകം പരാതി പരിഹരിക്കാം എന്ന് മറുപടി ലഭിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഈ സാഹചര്യത്തിൽ, നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇഷ്ടപ്പെട്ട നിറമുള്ള വാച്ച് അണിയാൻ ഉപഭോക്താവ് തീരുമാനിക്കുകയും അതനുസരിച്ച് ഓർഡർ നൽകുകയും ചെയ്തു. എതിർകക്ഷിയുടെ വാഗ്ദാനലംഘനം മൂലം പരാതിക്കാരൻ ഏറെ നിരാശനായി. കൂടാതെ, അശ്രദ്ധയും കബളിപ്പിക്കൽ മൂലവും പരാതിക്കാരന് മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കി. അതിനാൽ, എതിർകക്ഷി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഡി.ബി ബിനു അധ്യക്ഷനും മെമ്പർമാരായ വി. രാമചന്ദ്രൻ , ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് എതിർകക്ഷിക്ക് നിർദേശം നൽകി. 20000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ കോടതി എതിർകക്ഷിക്ക് നിർദേശം നൽകി. പരാതിക്കാരനു വേണ്ടി അഡ്വ. മിഷേൽ എം.ദാസൻ ഹാജരായി.