WORLD

ബുഷെഹ്ര്‍ ആണവകേന്ദ്രത്തില്‍ വീണ്ടും ഇസ്രയേല്‍-യുഎസ് ആക്രമണമെന്ന് ഇറാന്‍; നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ചൊവ്വാഴ്ച വൈകിട്ടോടെ പ്രദേശത്തേക്ക് ആക്രമണം നടന്നുവെന്ന് ഇറാന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ അവകാശവാദം.

Author : ന്യൂസ് ഡെസ്ക്

ടെഹ്‌റാന്‍: ബുഷെഹ്ര്‍ ആണവകേന്ദ്രത്തിലേക്ക് ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം നടത്തിയെന്ന് ഇറാന്‍. ചൊവ്വാഴ്ച വൈകിട്ടോടെ പ്രദേശത്തേക്ക് ആക്രമണം നടന്നുവെന്ന് ഇറാന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ അവകാശവാദം.

'അമേരിക്കന്‍-സയണിസ്റ്റ് ശത്രുക്കള്‍ ബുഷെഹ്ര്‍ ആണവകേന്ദ്രത്തിലേക്ക് വീണ്ടും ആക്രമണം നടത്തി, ആണവ കേന്ദ്രത്തിന്റെ പരിസരത്തായി ഒരു പ്രൊജക്ടൈല്‍ പതിക്കുകയായിരുന്നു,' സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ഈ സംഭവം സാമ്പത്തികമോ സാങ്കേതികമോ ആയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടാക്കിയിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ ഒരുങ്ങുകയാണ് യുഎസ്. ആയിരക്കണക്കിന് യുഎസ് സൈനികരെ പെന്റഗണ്‍ പശ്ചിമേഷ്യയിലേക്ക് അയക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിലെ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ സൈനികരെ വിന്യസിക്കാന്‍ പദ്ധതിയിടുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ ഒരു ഇളവിനും തയ്യാറല്ലെന്ന് ഇറാന്‍ നിലപാട് ആവര്‍ത്തിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ ശത്രുരാജ്യങ്ങളില്‍ നിന്ന് അല്ലാത്ത കപ്പലുകള്‍ക്ക് കടന്നുപോകാം. കടലിടുക്ക് കടക്കാന്‍ അധികൃതരുമായി ഏകോപനം ഉണ്ടാകുമെന്നും ഇറാന്‍ പറഞ്ഞു. യുഎന്‍ സെക്യൂരിറ്റി കണ്‍സിലിലും ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനിലുമാണ് നിലപാട് ആവര്‍ത്തിച്ചത്.

SCROLL FOR NEXT