ഡൊണാൾഡ് ട്രംപ്  Source; X
WORLD

"എനിക്ക് നല്ല ദേഷ്യമുണ്ട്"; പുടിന്റെ വീടിന് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യന്‍ വാദത്തില്‍ ട്രംപ്

അതി സൂക്ഷ്മമായി നോക്കി കാണേണ്ട സമയമാണിത്. അവര്‍ അത്തരത്തില്‍ ആക്രമണം നടത്തരുതായിരുന്നു എന്നും ട്രംപ് പറഞ്ഞു.

Author : കവിത രേണുക

ന്യൂയോർക്ക്: പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വീട്ടിന് നേരെ യുക്രെയ്ന്‍ ഡ്രോണുകള്‍ അയച്ചെന്ന റഷ്യയുടെ വാദത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവരം താന്‍ അറിഞ്ഞെന്നും തനിക്ക് ആക്രമണ വിവരം കേട്ടതില്‍ അതിയായ ദേഷ്യമുണ്ടെന്നും ട്രംപ് പ്രതികരിച്ചു.

'എന്നോട് ഈ വിവരം ആരാണ് പറഞ്ഞതെന്ന് അറിയാമോ ? ഇന്ന് രാവിലെ പ്രസിഡന്റ് പുടിന്‍ ആണ് പറഞ്ഞത്. അദ്ദേഹം ആക്രമിക്കപ്പെട്ടുവെന്ന് എന്നോട് പറഞ്ഞു. അത് ഒരിക്കലും നല്ലതല്ല. എനിക്ക് അതിയായ ദേഷ്യമുണ്ട്,' ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതി സൂക്ഷ്മമായി നോക്കി കാണേണ്ട സമയമാണിത്. ശരിയായ സമയമല്ല. അവര്‍ അത്തരത്തില്‍ ആക്രമണം നടത്തരുതായിരുന്നു എന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ റഷ്യയുടെ ആരോപണം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം തന്നെ വൊളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു. സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളിലൊന്നാണ് അവര്‍ക്ക് ഇത് എന്നായിരുന്നു സെലന്‍സ്‌കിയുടെ ആരോപണം.

എല്ലാവരും കരുതിയിരിക്കണമെന്നും തലസ്ഥാനത്ത് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. മറുപടി നല്‍കുമെന്ന തരത്തില്‍ പുടിന്‍ പ്രതികരിച്ചതിനാല്‍ പ്രത്യേകിച്ചും ആക്രമണങ്ങളെക്കുറിച്ച് ശ്രദ്ധിക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു.

മോസ്‌കോയ്ക്കും സെന്റ് പീറ്റേഴ്സ് ബര്‍ഗിനുമിടയിലുള്ള പുടിന്റെ വീടിന് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ആരോപിച്ചത്. പുടിന്റെ വസതി ലക്ഷ്യമാക്കി പതിച്ച 91 ഡ്രോണുകള്‍ വെടിവച്ചിട്ടെന്നും ലാവ്റോവ് പറഞ്ഞു.

ആക്രമണം നടന്ന പശ്ചാത്തലത്തില്‍, യുദ്ധം അവസാനിപ്പിക്കുന്നതിനായി നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ റഷ്യയുടെ നിലപാടില്‍ മാറ്റമുണ്ടാകുമെന്നും ലാവ്റോവ് പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെയാണ് വാദം തള്ളിക്കൊണ്ട് സെലന്‍സ്‌കി രംഗത്തെത്തിയത്. നാല് വര്‍ഷത്തോളമായി നീണ്ട് നില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തി വരുന്ന ശ്രമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തിയെന്നും സെലന്‍സ്‌കി പറഞ്ഞു.

SCROLL FOR NEXT