WORLD

"ജഡ്ജിമാർക്ക് രാജ്യസ്നേഹമില്ല, ലോക രാജ്യങ്ങൾക്ക് മേൽ 10% താരിഫ് ചുമത്തും"; യുഎസ് സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് ട്രംപ്

ഈ വിധി രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും അദ്ദേഹം വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: യുഎസ് സുപ്രീം കോടതിയുടെ നിർണായക വിധിയെ വെല്ലുവിളിച്ച് വീണ്ടും അധിക ചുങ്കവുമായി ഡൊണാൾഡ് ട്രംപ്. ലോക രാജ്യങ്ങൾക്ക് മേൽ പത്ത് ശതമാനം താരിഫ് ചുമത്തുമെന്നാണ് പ്രഖ്യാപനം. ജഡ്ജിമാർക്ക് രാജ്യ സ്നേഹമില്ലെന്നും ട്രംപ് കടന്നാക്രമിച്ചു. ഈ വിധി രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും അദ്ദേഹം വിമർശിച്ചു.

"വിധി അങ്ങേയറ്റം നിരാശാജനകമാണ്. നമ്മുടെ രാജ്യത്തിനായി നല്ലത് ചെയ്യാൻ ധൈര്യപ്പെടാത്ത ചില കോടതി അംഗങ്ങളെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു. അവർ റിനോകൾക്കും (RINO) തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകൾക്കും വേണ്ടി നിലകൊള്ളുന്ന വിഡ്ഢികളും ലാപ്‌ഡോഗുകളുമാണ്," എന്നാണ് ട്രംപിൻ്റെ ആദ്യ പ്രതികരണം.

സുപ്രീം കോടതിയെ വിദേശ താൽപ്പര്യങ്ങൾ സ്വാധീനിക്കുന്നതായും ട്രംപ് ആരോപിച്ചു. അതേസമയം, വിധിയോട് വിയോജിച്ച ജസ്റ്റിസുമാരായ തോമസ്, അലിറ്റോ, കാവനോ എന്നിവരെ ട്രംപ് അഭിനന്ദിച്ചു. അവരുടെ കരുത്തിനും പാണ്ഡിത്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു.

ഏകപക്ഷീയമായി തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അദ്ദേഹം ഫെഡറൽ നിയമങ്ങൾ ലംഘിച്ചുവെന്നും യുഎസ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 6-3 എന്ന വോട്ട് നിലയിലായിരുന്നു കോടതി വിധി. 1977ലെ ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) എന്ന നിയമപ്രകാരം ഈ ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്ന് കോടതി വിധിച്ചു. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങൾക്കും ട്രംപ് ഉയർന്ന താരിഫ് ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യയുമായി ഇടഞ്ഞ ട്രംപ് ഇന്ത്യക്കു മേൽ പകരച്ചുങ്കവും ഏർപ്പെടുത്തിയിരുന്നു.

SCROLL FOR NEXT