ട്രംപ് Source; Social Media
WORLD

"ഒന്നുകില്‍ കമ്മ്യൂണിസ്റ്റാകാം, അല്ലെങ്കില്‍ ദേശസ്‌നേഹി"; യുഎസിന്റെ 250ാം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ട്രംപ്

കമ്മ്യൂണിസം അപകടമാണെന്നും വരുന്ന മിഡ് ടേം തെരഞ്ഞെടുപ്പിനെ റിപ്പബ്ലിക്കന്‍സിന് വിജയിക്കാന്‍ സാധിക്കണമെങ്കില്‍ സേവ് അമേരിക്ക ആക്ട് നടപ്പാക്കണമെന്നും ട്രംപ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: സൈന്യത്തെ പ്രകീര്‍ത്തിച്ചും 'കമ്മ്യൂണിസ്റ്റ് അപകട'ങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയും ട്രംപിന്റെ സ്വാതന്ത്ര്യ ദിന പ്രസംഗം. മൗണ്ട് റഷ്‌മോറില്‍ വച്ച് നടത്തിയ പ്രസംഗത്തിലാണ് ട്രംപിന്റെ പരാമര്‍ശം. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കിടയില്‍ യുഎസിന്റെ അസ്തിത്വം തന്നെ ഭീഷണിയില്‍ ആണെന്നും 'വിപ്ലവകാരി'കളും 'തീവ്രവാദി'കളും യുഎസിന്റെ ചരിത്രത്തെ ആക്രമിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

'നമ്മുടെ നാട്ടില്‍ ഒരു കമ്മ്യൂണിസ്റ്റ് ഭീഷണി വീണ്ടും ഉയര്‍ന്ന് വരുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ ആശയങ്ങളെയും ജീവിത രീതിയെയും ഒക്കെ എതിര്‍ക്കുന്ന പുതുതായി ഇങ്ങോട്ട് എത്തുന്നവര്‍ ഉള്‍പ്പെടെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് ഒരു കമ്മ്യൂണിസ്റ്റ് ആകാം. അല്ലെങ്കില്‍ ഒരു ദേശസ്‌നേഹിയും. എന്നാല്‍ നിങ്ങള്‍ക്ക് ഇത് രണ്ടും ആകാന്‍ സാധിക്കില്ല,' ട്രംപ് പറഞ്ഞു.

നിങ്ങള്‍ ഇവിടെ ജനിക്കണമെന്നില്ല, എന്നാല്‍ തങ്ങള്‍ ഇവിടെ എന്താണോ ഉണ്ടാക്കിവച്ചത്, അതിനെ നിങ്ങളും സ്‌നേഹിക്കണമെന്നും ട്രംപ് പറഞ്ഞു. കമ്മ്യൂണിസം അപകടമാണെന്നും വരുന്ന മിഡ് ടേം തെരഞ്ഞെടുപ്പിനെ റിപ്പബ്ലിക്കന്‍സിന് വിജയിക്കാന്‍ സാധിക്കണമെങ്കില്‍ സേവ് അമേരിക്ക ആക്ട് നടപ്പാക്കണമെന്നും ട്രംപ് പറഞ്ഞു.

അതേസമയം ട്രംപ് പ്രസംഗത്തില്‍ ഇറാന്‍ മുന്‍ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ പരസ്യ പരിഹാസവുമായും രംഗത്തെത്തി. സംസ്‌കാര ചടങ്ങുകള്‍ക്കായി യുഎസ് ഇറാന് ഒരാഴ്ച അവധി കൊടുത്തിട്ടുണ്ടെന്നാണ് പരിഹാസം. അവധി നല്‍കിയത് തങ്ങള്‍ നല്ലവരായതുകൊണ്ടാണെന്നും ട്രംപ് പറഞ്ഞു.

'ഒറ്റ ദിവസം കൊണ്ട് നമ്മള്‍ വെനസ്വേലയെ തോല്‍പ്പിച്ചു. ഇറാനെ മുഴുവനായും തോല്‍പ്പിച്ചു. അവര്‍ ഒത്തുതീര്‍പ്പാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഞങ്ങള്‍ അവര്‍ക്ക് ഒരാഴ്ചത്തെ അവധി നല്‍കി. കാരണം ഞങ്ങള്‍ വളരെ നല്ലവരാണ്'' ട്രംപിന്റെ പരാമര്‍ശം. ഇറാനുമായുള്ള സംഘര്‍ഷത്തെ പരാമര്‍ശിച്ച ട്രംപ്, ഇറാനെതിരെ തങ്ങള്‍ സ്വീകരിച്ച സൈനിക നടപടികളെ പറ്റിയും പൊതുയോഗത്തില്‍ സംസാരിച്ചു.

SCROLL FOR NEXT