ബാഗ്ദാദ്: ഇറാഖ് കടൽ തീരത്ത് രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ. അർധരാത്രിയോടെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മിഡിൽ ഈസ്റ്റ് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ നിരവധി കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ അരങ്ങേറുന്നതിനിടെയാണ് ഇറാഖിലെ അൽഫോ തുറമുഖത്തിൽ പുതിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തെ തുടർന്ന് തീപിടിച്ച എണ്ണ ടാങ്കറുകളിൽ നിന്ന് 38ഓളം പേരെ രക്ഷപ്പെടുത്തി. മാൾട്ട, മാർഷൽ ദ്വീപുകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തവയാണ് ആക്രമിക്കപ്പെട്ട കപ്പലുകൾ. കപ്പലിനു തീപിടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ബസ്ര തുറമുഖത്തിലെ ക്രൂഡ് ഓയിൽ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്. രാജ്യത്തിൻ്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് ഇറാഖ് അപലപിച്ചു.
ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ തുടക്കത്തിൽ മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പ്രത്യാക്രമണം ആരംഭിച്ച ഇറാൻ നിലവിൽ കപ്പലുകൾക്കും തുറമുഖങ്ങൾക്കും നേർക്ക് തിരിഞ്ഞത് ആഗോള ലോജിസ്റ്റിക്സ് മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.