WORLD

ഗൾഫ് രാജ്യങ്ങളിൽ ആക്രമണം കടുപ്പിച്ച് ഇറാൻ; യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ്

ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വൻ മിസൈൽ ആക്രമണം നടത്തി

Author : ന്യൂസ് ഡെസ്ക്

പശ്ചിമേഷ്യൻ സംഘർഷം ഒരു മാസത്തോട് അടുക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. അബുദാബിയിൽ നടത്തിയ ആക്രമണത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. സൗദിയിലെ വ്യോമതാവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇസ്രയേൽ യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 ലേക്ക് അടുക്കുകയാണ്. അതിനിടെ യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്നാണ് യുഎസിന്റെ അവകാശവാദം .

രാത്രിയിലുടനീളം നീണ്ടുനിന്ന ആക്രമണങ്ങളിലാണ് അബുദാബിയിലും സൗദിയിലും ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റകത്. പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തെങ്കിലും അവശിഷ്ടങ്ങൾ വീണാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. അബുദാബിയിൽ പരിക്കേറ്റ ഇന്ത്യക്കാരുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. സൗദിയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. കെസാദ് വ്യവസായ മേഖലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾക്ക് തീപിടിച്ചു. തീ പൂർണമായി അണച്ചതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി

അതേ സമയം ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വൻ മിസൈൽ ആക്രമണം നടത്തി. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രായേൽ നീക്കം. ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ അറക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആണവ വികിരണം ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു. സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നതായും ട്രംപ് വീണ്ടും ആവർത്തിച്ചു. സൈനിക സഖ്യം നാറ്റോക്കെതിരെയും ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചു. നാറ്റോയ്ക്ക് വേണ്ടി പലപ്പോഴും നിലകൊണ്ടിട്ടുണ്ടെന്നും എന്നാൽ തിരിച്ച് സഹായം കിട്ടിയില്ലെന്നും ട്രംപ് പറഞ്ഞു.

യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്നും ഇറാനിൽ ലക്ഷ്യത്തിന് തൊട്ടരികെ ആണ് അമേരിക്കയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സംഘർഷത്തിൽ ഇതുവരെ 1937 പേർ ഇറാനിലും 1,116 പേർ ലബനനിലും കൊല്ലപ്പെട്ടെന്നാണ് കണക്ക് . അതേ സമയം ഇന്ത്യയിലേക്ക് പെട്രോളുമായി എത്തുന്ന രണ്ട് വ്യാപാര കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കപ്പലുകൾക്ക് പിന്തുണ നൽകാൻ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളും സജ്ജമാണെന്നാണ് വിവരം.

SCROLL FOR NEXT