സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം ടെഹ്‌റാൻ സർക്കാരിന് തിരിച്ചടിയാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനിലെ ഭരണം വ്യക്തികളെ അടിസ്ഥാനമാക്കിയുള്ളതല്ല, സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അരാഗ്ചി വിശദീകരിച്ചു. ഉന്നത നേതാക്കൾക്കെതിരായി യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ ഈ സംവിധാനത്തെ ബാധിക്കില്ലെന്നും അരാഗ്ച്ചി വ്യക്തമാക്കി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിട്ട് പോലും ഈ സംവിധാനം തുടർന്നതായും അരാഗ്ച്ചി പറഞ്ഞു.
ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ലാരിജാനിയും അദ്ദേഹത്തിൻ്റെ മകൻ മൊർട്ടെസയും സഹായികളിൽ ഒരാളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത ഇറാൻ സ്ഥരീകരിച്ചതിന് പിന്നാലെയായിരുന്നു പ്രസ്താവന. ബാസിജ് മിലിഷ്യയുടെ തലവനായ ഘോലംരേസ സുലൈമാനിയും മറ്റൊരു ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ശക്തമായ ഒരു രാഷ്ട്രീയ ഘടനയും സ്ഥാപിതമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സ്ഥാപനങ്ങളുമുണ്ടെന്ന് അമേരിക്കക്കാർക്കും ഇസ്രായേലികൾക്കും ഇപ്പോഴും മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും അരാഗ്ചി പറഞ്ഞു. വ്യക്തികൾ തീർച്ചയായും സ്വാധീനമുള്ളവരാണ്, ഓരോ വ്യക്തിയും അവരവരുടെ പങ്ക് നിർവഹിക്കുന്നു എന്നാൽ പ്രധാനപ്പെട്ടത് ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥ വളരെ ഉറച്ച ഒരു ഘടനയാണ് എന്നതാണെന്നും അരാഗ്ച്ചി വ്യക്തമാക്കി.
"ഇറാനിയൻ തന്ത്രജ്ഞൻ മുഹമ്മദ് അലി ജാഫരി വർഷങ്ങൾക്ക് മുമ്പ് സൃഷ്ടിച്ച 'മൊസൈക് പ്രതിരോധ' സിദ്ധാന്തത്തിലാണ് ഇറാനിയൻ സൈന്യം രൂപപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്തെ ബോംബാക്രമണങ്ങൾ യുദ്ധം നടത്താനുള്ള നമ്മുടെ കഴിവിനെ ഒരു തരത്തിലും ബാധിക്കില്ല. വികേന്ദ്രീകൃത മൊസൈക് പ്രതിരോധം യുദ്ധം എപ്പോൾ, എങ്ങനെ അവസാനിക്കണമെന്ന് തീരുമാനിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു" എന്നും അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ അരാഗ്ച്ചി വ്യക്തമാക്കിയിരുന്നു.
ഇറാൻ്റെ മൊസൈക് പ്രതിരോധം
ഇറാനിയൻ സൈനിക ആശയമാണ് മൊസൈക്ക് ഡിഫെൻസ് എന്നത്. ഇത് ഒരൊറ്റ കമാൻഡ് ശൃംഖലയിൽ അധികാരം കേന്ദ്രീകരിക്കുന്നതിനു പകരം രാജ്യത്തിൻ്റെ പ്രതിരോധ ഘടനയെ ഒന്നിലധികം പ്രാദേശിക, അർധ-സ്വതന്ത്ര തലങ്ങളായി ക്രമീകരിക്കുന്ന രീതിയാണ്. ഈ മാതൃകയിലാണ് ഐആർജിസി, ബാസിജ്, സാധാരണ സൈനിക യൂണിറ്റുകൾ, മിസൈൽ സേനകൾ, നാവിക ആസ്തികൾ, പ്രാദേശിക കമാൻഡ് ഘടനകൾ എന്നിവ വിതരണ സംവിധാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ഒരു വിഭാഗം ആക്രമിക്കപ്പെട്ടാൽ, മറ്റുള്ളവ പ്രവർത്തിക്കുന്നത് തുടരും. അതായത് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടാലും, ശൃംഖല തകരില്ല.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ക്രമീകരിച്ചിരിക്കുന്നത് 31 പ്രവിശ്യാ കമാൻഡുകളായിട്ടാണ്. ഓരോ പ്രവിശ്യാ കമാൻഡും സ്വന്തം ആയുധങ്ങൾ, ഇൻ്റലിജൻസ്, കമാൻഡ് സംവിധാനങ്ങൾ എന്നിവയുള്ള ഒരു സ്വയംപര്യാപ്ത സൈനിക യൂണിറ്റായിട്ടാണ് പ്രവർത്തിക്കുന്നത്. ഉന്നത നേതൃത്വത്തിൽ നിന്ന് ആശയവിനിമയം വിച്ഛേദിക്കപ്പെട്ടാൽ, ഈ സിദ്ധാന്തമനുസരിച്ച് പ്രാദേശിക യൂണിറ്റുകൾക്ക് സ്വന്തമായി പ്രവർത്തിക്കാനുള്ള അധികാരവും ശേഷിയും കൈവരിക്കാനാവും.