WORLD

രണ്ട് കപ്പലുകൾ പിടിച്ചെടുത്തെന്ന് ഐആർജിസി; ഹോർമുസിൽ പ്രതിരോധം കടുപ്പിച്ച് ഇറാൻ, പിടിച്ചെടുത്തതിൽ ഒന്ന് ഇന്ത്യയിലേക്കുള്ള കപ്പൽ?

പിടിച്ചെടുത്തതിൽ ഒന്ന് ഇന്ത്യയിൽ ഗുജറാത്തിലേക്കുള്ള കപ്പൽ ആയിരുന്നുവെന്നും റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ 3 കപ്പലുകൾ ആക്രമിച്ച് ഇറാനിയൻ സൈനിക വിഭാഗമായ ഐആർജിസി. രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഐആർജിസി അറിയിച്ചു. ബ്രിട്ടീഷ് നാവികസേനയുടെ മാരിറ്റൈം ഏജൻസിയാണ് ആക്രമണ വിവരം റിപ്പോർട്ട് ചെയ്തത്. കപ്പലുകൾക്ക് മതിയായ രേഖയില്ലെന്ന് ഐആർജിസി ആരോപിച്ചു. അതേസമയം പെർമിറ്റുണ്ടായിരുന്നെന്ന് സമുദ്രയാന നിരീക്ഷണ ഏജൻസികൾ പറയുന്നു. പിടിച്ചെടുത്തതിൽ ഒന്ന് ഇന്ത്യയിൽ ഗുജറാത്തിലേക്കുള്ള കപ്പൽ ആയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ന് രാവിലെ 6. 38 ന് പാനമ പതാകയുള്ള യുഫോറിയ എന്ന കപ്പലിന് നേരെയാണ് ആദ്യം വെടിയുതിർത്തത്. ഇറാനിൽ നിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെയായിരുന്നു യുഫോറിയ. 7.55 നാണ് ഗ്രീക്ക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലൈബീരിയൻ പതാകയുള്ള എപ്പമിനോൻഡാസ് എന്ന കപ്പലിന് നേരെ ഐആർജിസി നിറയൊഴിച്ചത്. ഗൺബോട്ടുകൾ മുന്നറിയിപ്പില്ലാതെ എത്തി കപ്പലിന് നേരെ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു എന്ന് ബ്രിട്ടീഷ് നേവിയുടെ മാരിറ്റൈം ഏജൻസിയായ യുകെഎംറ്റിഒ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ കപ്പലിന് സാരമായ കേടുപാടുകളുണ്ടായി. എന്നാൽ കപ്പൽ ജീവനക്കാർക്ക് പരിക്കോ, ആക്രമണം മൂലം പാരിസ്ഥിതിക പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പിന്നാലെ യുഎഇ ഉടമസ്ഥതയിലുള്ളതും പാനമ പതാകയുള്ളതുമായ എം-എസ്-സി ഫ്രാൻസെസ്ക എന്ന കപ്പലിന് നേരെയും വെടിയുതിർത്തു . ഏപ്പമിനോൻഡാസും ഫ്രാൻസെസ്കയും മതിയായ പെർമിറ്റുകളില്ലാതെയാണ് ഗതാഗതം നടത്തിയതെന്ന് ഐആർജിസി ആരോപിച്ചു. അതേസമയം എപ്പമിനോൻഡാസിന് അനുമതി രേഖകളുണ്ടായിരുന്നു എന്നാണ് സമുദ്രയാന നിരീക്ഷണ ഏജൻസികൾ പറയുന്നത്. അത് ഇന്ത്യയിലെ ഗുജറാത്ത് തീരം ലക്ഷ്യമിട്ടാണ് നീങ്ങിയിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

ഒമാന് വടക്കുകിഴക്ക് 15 നോട്ടിക്കൽ മൈൽ അകലെയായിരുന്നു എപ്പമിനോൻഡാസ് എന്ന കപ്പൽ. എം-എസ്-സി ഫ്രാൻസെസ്ക, ഇറാനിൽ നിന്ന് തെക്കോട്ട് 6 നോട്ടിക്കൽ മൈൽ അകലെ ഒമാൻ ഉൾക്കടൽ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. കപ്പലുകൾക്ക് റേഡിയോ വാണിങ്ങുകൾ ലഭിച്ചിരുന്നില്ല എന്ന് യുകെ എംറ്റിഒയും റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ കപ്പലുകൾ അവഗണിച്ചെന്ന് ഇറാനിയൻ മാധ്യമമായ നൂർ ന്യൂസ് അവകാശപ്പെട്ടു.

ഈ മാസം 18, 19 തീയതികളിലായി ഇന്ത്യൻ കപ്പലുകളായ ജഗ് ആർണവിനും സൻമാർ ഹെറാൾഡിനു നേരെയും ഐആർജിസി വെടിയുതിർത്തിരുന്നു. സമാധാന കരാറിലെത്തുന്നതിനായി യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ നീട്ടിയെങ്കിലും ഇറാനിയൻ തുറമുഖങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങൾ തുടരുകയാണ്. ഉപരോധങ്ങൾക്കെതിരായ പ്രതികരണം എന്ന നിലയിലാണ് ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാനിയൻ ഭരണകൂടം വീണ്ടും പ്രഖ്യാപിച്ചത്.

SCROLL FOR NEXT